മതാദ്ധ്യാപനം ഇനി ഔദ്യോഗിക അൽമായ ദൗത്യം

മതാദ്ധ്യാപകരുടെ ശുശ്രൂഷയെ സഭയിലെ അൽമായരുടെ ഔദ്യോഗിക ദൗത്യമായി ഉയർത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ അപ്പസ്തോലിക സന്ദേശം പുറപ്പെടുവിച്ചു. ഇറ്റാലിയൻ ഉൾപ്പെടെ എട്ടു ഭാഷകളിൽ പുറത്തിറക്കിയ മാർപാപ്പയുടെ ‘അന്തീകുവും മിനിസ്റ്റേരിയും’ എന്ന കത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

സഭയുടെ വിശ്വാസ വളർച്ചയിൽ മതാദ്ധ്യാപകർ വഹിക്കുന്ന വലിയ പങ്ക് സഭയും വിശ്വാസികളും വിലമതിക്കുന്നത്തിന്റെ വലിയ സൂചകമായാണ് പാപ്പാ ഈ ആശയം നടപ്പിൽ വരുത്തിയത്. ആവിലയിലെ വി. ജോണിന്റെ തിരുനാൾ ദിനത്തിലാണ് പാപ്പാ കത്ത് വിശ്വാസികൾക്കായി എഴുതിയത്. സഭാ ചരിത്രത്തിലെ മതാദ്ധ്യാപകരുടെ പങ്ക് പാപ്പാ അനുസ്മരിച്ചു. കോറിന്തോസുകാർക്കുള്ള ആദ്യ ലേഖനത്തിൽ തുടങ്ങി സമീപകാലത്തിലെ ക്രൈസ്തവ സമൂഹത്തിലെ അദ്ധ്യാപകരെക്കുറിച്ചും പാപ്പാ കത്തിൽ പരാമർശിക്കുന്നുണ്ട്. സഭയുടെ മിഷനറിമാരായി മതാദ്ധ്യാപകർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നു പാപ്പാ പറഞ്ഞു.

ഓരോ മതാദ്ധ്യാപകനും വിശ്വാസത്തിനു സാക്ഷിയായിരിക്കണം. സഭയ്ക്കുവേണ്ടി പഠിപ്പിക്കുന്നവർ മികച്ച കൂട്ടുകാരും മികച്ച അദ്ധ്യാപകരും ആയിരിക്കണമെന്നും പാപ്പാ പറഞ്ഞു. പ്രാദേശിക സഭയ്ക്ക് സ്ഥിരമായ സേവനമാണ് മതാദ്ധ്യാപകർ നല്കിക്കൊണ്ടിരിക്കുന്നത്. വത്തിക്കാനിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പാപ്പായുടെ കത്ത് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.