സിറിയയിലെ കത്തോലിക്കാ സഭയ്ക്ക് ഫ്രാൻസിസ് പാപ്പാ 1,70,000 ഡോളർ സംഭാവന നൽകി

സിറിയയിൽ കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഫ്രാൻസിസ് മാർപാപ്പ 1,70,000 ഡോളർ സംഭാവന നൽകി. പൗരസ്ത്യ സഭകളുടെ കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ ലിയോനാർദ്രോ സാന്ദ്രി, ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നു വരെ സിറിയയിൽ സന്ദർശനം നടത്തുകയാണ്.

2011 -ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 3,50,000 -ത്തിലധികം ആളുകൾ കൊല്ലപ്പെട്ട രാജ്യമാണ് സിറിയ. സംഭാവന ഏറ്റവും ആവശ്യമുള്ള രാജ്യമെന്ന നിലയിലാണ് മാർപാപ്പാ സിറിയക്ക് സംഭാവന നൽകിയതെന്ന് കർദ്ദിനാൾ വിശദീകരിച്ചു. സിറിയയിലെ കാത്തലിക് ഹയരാർക്കിയുടെ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിനുള്ള സഹായത്തിന് മേൽനോട്ടം വഹിക്കുന്ന കത്തോലിക്കാ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സമ്മേളനം 2022 മാർച്ചിൽ നടത്തുമെന്നും കർദ്ദിനാൾ വെളിപ്പെടുത്തി.

ആലപ്പോയിൽ അദ്ദേഹം എക്യുമെനിക്കൽ പ്രാർത്ഥനാശുശ്രൂഷയിലും സർവ്വമതസമ്മേളനത്തിലും പങ്കെടുക്കും. സിറിയയിലെ ഏറ്റവും വലിയ നഗരമായിരുന്ന ആലപ്പോയിൽ ആഭ്യന്തരയുദ്ധത്തിനു മുമ്പ് 1,80,000 ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 2019 -ലെ കണക്കുകൾ പ്രകാരം ആ എണ്ണം ഏകദേശം 32,000 ആയി കുറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.