നിരാശരാകരുത്; നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ശ്രദ്ധിക്കപ്പെടുന്നു: മാര്‍പാപ്പ

പ്രാര്‍ത്ഥനയ്ക്ക് ഫലം ലഭിക്കാതിരിക്കുകയോ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ലെന്ന് തോന്നുകയോ ചെയ്താലും നിരാശപ്പെടരുതെന്നും കാരണം എത്ര സമയമെടുത്താലും നമ്മുടെ എളിയ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തുന്നു എന്നതിനാല്‍ നമുക്ക് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ബുധനാഴ്ച പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും ലഭിക്കാതെ വരുമ്പോള്‍, പ്രാര്‍ത്ഥന ന്യായമായിരുന്നിട്ടും തന്റെ യാചന ദൈവം കേള്‍ക്കായ്കയാല്‍ നിരാശരാവുകയും പ്രാര്‍ത്ഥന നിര്‍ത്തുകയും മാനസികമായി തകരുകയും ചെയ്യുന്നവരുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പക്ഷേ, പ്രാര്‍ത്ഥന എന്നത് ദൈവം നമ്മെ അനുഗ്രഹങ്ങളാല്‍ സേവിക്കുന്നതല്ല മറിച്ച് നാം പ്രാര്‍ത്ഥനയില്‍ ദൈവത്തോട് ഐക്യപ്പെടുകയും അവിടുത്തെ ശുശ്രൂഷിക്കുകയുമാണു ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പ്രാര്‍ത്ഥനയിലൂടെ ദൈവത്തെ വരുതിയിലാക്കാന്‍ ശ്രമിക്കരുതെന്നും പകരം എളിമയോടെ പ്രാര്‍ത്ഥിക്കണമെന്നും നമ്മുടെ വാക്കുകള്‍ പൊള്ളയായും വ്യാജഭാഷണമായും മാറാന്‍ ഇടയാക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ ദൈവഹിതം തേടുന്ന വ്യക്തിയാണ് വിശ്വാസിയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ എന്നാണ് ഈശോ പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നാം ഉരുവിടുന്നത്. ദൈവത്തിനുള്ള തിരുമനസ്സ് ലോകത്തിനുവേണ്ടി നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുന്നു. ഇത് യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.