മൂന്ന് ദിവസത്തെ ചരിത്രപ്രധാനമായ ഇറാഖ് സന്ദർശനത്തിന് ശേഷം പാപ്പാ റോമിലേക്ക് മടങ്ങി. ഇന്നു രാവിലെ ബാഗ്ദാദ് വിമാനത്താവളത്തിലെ ഔദ്യോഗിക യാത്ര അയപ്പിന് ശേഷം ഇറാഖിലെ പ്രാദേശിക സമയം 09:40 -നാണ് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിയത്. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധികളും അംഗീകൃത മാധ്യമപ്രവർത്തകരും യാത്രയില്‍ പാപ്പായോടൊപ്പമുണ്ട്.
യാത്രയ്ക്ക് മുന്‍പ് പാപ്പ സ്വകാര്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഈ ദിവസങ്ങളിൽ തന്നെ സഹായിച്ച ആളുകളോട് നന്ദിപറഞ്ഞ ശേഷം ആണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തിലെത്തിയ പാപ്പ ഇറാഖ് പ്രസിഡന്റുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തി. അതിന് ശേഷം വിമാനത്താവളത്തിൽ ലളിതമായ രീതിയിൽ യാത്രയയപ്പ് ചടങ്ങ് നടന്നു.
ഈ ദിവസങ്ങളിൽ പാപ്പാ നടത്തിയ സന്ദർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്, മാർച്ച് അഞ്ചിന് ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ അധികാരികളുമായും സിവിൽ സൊസൈറ്റിയുമായും നടത്തിയ കൂടിക്കാഴ്ചയിൽ എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങളും സംരക്ഷണവും അംഗീകാരവും അഭ്യർത്ഥിച്ചതാണ്. മാത്രമല്ല, ഇറാഖിലെ ക്രിസ്ത്യാനികളെ പ്രത്യേകമാം വിധം അനുസ്മരിക്കുകയും ചെയ്തു.