തിന്മയുടെ ശക്തിയുമായി ഉള്ള പോരാട്ടമാണ് ക്രിസ്തീയ ജീവിതം: പാപ്പാ

മരുഭൂമിയിൽ വച്ച് യേശുവിനെ സാത്താൻ പ്രലോഭിപ്പിച്ചതുപോലെ നമ്മുടെ ജീവിതത്തിലും സാത്താന്റെ പ്രലോഭനങ്ങൾ ഉണ്ടാകുമെന്നും അവയ്‌ക്കെതിരെ വിശ്വാസം, പ്രാർത്ഥന, ഉപവാസം എന്നീ ആയുധങ്ങൾ എടുത്ത് യുദ്ധം ചെയ്യണം എന്നും വിശ്വാസികളോടു ആഹ്വാനം ചെയ്തു ഫ്രാൻസിസ് പാപ്പാ. വിശുദ്ധ ഗ്രന്ഥഭാഗം വ്യാഖ്യാനിക്കവെയാണ് പാപ്പാ ഈ കാര്യം വിശ്വാസികളോട് പങ്കുവച്ചത്.

“ഈശോയുടെ മാമ്മോദീസയ്ക്കു ശേഷം നടക്കുന്ന ഈ നോമ്പിൽ യേശുവും പിശാചും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നു. അത് അവസാനിക്കുന്നത് പീഡാസഹനത്തിലും കുരിശു മരണത്തിലും ആണ്. ക്രിസ്തുവിന്റെ ശുശ്രൂഷ മുഴുവനും പല രൂപത്തിലുള്ള തിന്മയുടെ ശക്തിക്കെതിരെ ഉള്ള ഒരു പോരാട്ടമാണ്. രോഗങ്ങൾ സുഖപ്പെടുത്തുന്നതും പിശാച് ബാധ ഒഴിപ്പിക്കുന്നതും പാപങ്ങൾ മോചിക്കുന്നതും എല്ലാം പോരാട്ടമാണ്”- പാപ്പാ വ്യക്തമാക്കി.

എല്ലാവർഷവും നോമ്പ് ആരംഭിക്കുമ്പോൾ നാം ധ്യാനവിഷയമാക്കുന്നതാണ് ഈശോയുടെ മരുഭൂമിയിലെ പരീക്ഷണം. ഇത് ക്രിസ്തുവിനു പിശാചിന്റെ പരീക്ഷണം ഉണ്ടായത് പോലെ നാമും പിശാചിന്റെ പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെ കടന്നു പോകാം എന്നും അതിനെ വിജയിക്കേണ്ടത് ക്രിസ്തുവിന്റെ മാതൃകയിലായിരിക്കണം എന്നും ഓർമിപ്പിക്കുവാനാണ്. ഒപ്പം നമ്മുടെ നിത്യശത്രുവായ പിശാചിന്റെ സാന്നിധ്യത്തെ കുറിച്ച് ബോധവാന്മാരാവുകയും വിശ്വാസം, പ്രാർത്ഥന, ഉപവാസം എന്നിവയിലൂടെ ആ തിന്മയുടെ സാന്നിധ്യത്തെ ഇല്ലാതാക്കുകയും വേണം എന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.