സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സമാധാനത്തിനായി ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

തർക്കത്തെ തുടർന്ന് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഡിസംബർ 27-ലെ വോട്ടെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമണങ്ങൾക്ക് കാരണമായി പറയപ്പെടുന്നത്. ജനുവരി 6-ന് ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അടുത്തിടെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഭവങ്ങൾ അത്യന്തം ഖേദകരമാണ്. സമാധാനത്തിന്റെ പാത പിന്തുടരാനുള്ള ആഗ്രഹം ജനങ്ങൾക്കുണ്ട്. എല്ലാവരും സാഹോദര്യം കാത്തുസൂക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം നിരസിക്കാനും അക്രമങ്ങൾ ഒഴിവാക്കാനും പരിശ്രമിക്കണം” – പാപ്പാ പറഞ്ഞു.

2012 മുതൽ ആഭ്യന്തരയുദ്ധം അനുഭവിക്കുന്ന ഈ രാജ്യത്തെ ജനങ്ങൾ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും ഇടയിലാണ് ജീവിക്കുന്നത്. മുൻ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന വിമതർ ബംഗാസൗ നഗരം പിടിച്ചെടുത്തതായി ഇവിടുത്തെ ബിഷപ്പ് ജനുവരി 4 -ന് റിപ്പോർട്ട് ചെയ്തിരുന്നു.

2015-ൽ ഫ്രാൻസിസ് പാപ്പ ഈ രാജ്യം സന്ദർശിക്കുകയുണ്ടായി. കാരുണ്യവർഷത്തിനു മുന്നോടിയായി തലസ്ഥാനമായ ബംഗുയിയിലെ കത്തോലിക്കാ കത്തീഡ്രലിൽ കരുണയുടെ വാതിൽ തുറന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.