ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള മണി മുഴക്കി മാര്‍പാപ്പ

ഗര്‍ഭച്ഛിദ്ര വിരുദ്ധ പോരാട്ടങ്ങളുടെ ശബ്ദമായി മാറുക എന്ന ലക്ഷ്യത്തോടെ പോളിഷ് സംഘടനയായ ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ കമ്മീഷന്‍ ചെയ്ത ‘വോയിസ് ഓഫ് ദ അണ്‍ബോണ്‍ ബെല്‍’ (ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ മണി) ഫ്രാന്‍സിസ് പാപ്പാ ആശീര്‍വദിച്ചു. പോളണ്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള മണി ആദ്യമായി മുഴക്കുകയും ചെയ്തു പാപ്പ.

“ഈ മണിനാദം ലോകമെങ്ങുമുള്ള നിയമനിര്‍മ്മാതാക്കളുടെയും സുമനസ്സുകളുടെയും ചിന്തയെ ഉണര്‍ത്തട്ടെ. ഗര്‍ഭധാരണം മുതല്‍ സ്വഭാവികമരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ മൂല്യത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ മണിനാദം സഹായമാകട്ടെ” – പാപ്പ പറഞ്ഞു.

ജനിക്കാനിരിക്കുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനമാണ് ഈ മണിനാദമെന്ന് ‘യെസ് ടു ലൈഫ് ഫൗണ്ടേഷന്‍’ പ്രസിഡന്റ് ഡോ. ബോഗ്ദാന്‍ ചാസന്‍ പറഞ്ഞു. പോളണ്ടില്‍ നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് ഉള്‍പ്പെടെയുള്ള പ്രോ ലൈഫ് പരിപാടികളില്‍ ഈ മണി ഉപയോഗിക്കും.

2,000 പൗണ്ട് ഭാരവും നാലടി വ്യാസവുമുള്ള മണിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ അള്‍ട്രാസൗണ്ട് ഇമേജും ‘ഒരു കുട്ടിയുടെ ജീവിതം അമ്മയുടെ ഹൃദയത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന, വാഴ്ത്തപ്പെട്ട ജേര്‍സി പോപിയലൂസ്‌കോയുടെ ഉദ്ധരണിയും ആലേഖനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.