മാസിഡോണിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി

റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയയുടെ പ്രസിഡന്റ് സ്റ്റീവോ പെന്ററോവ്‌സ്‌ക്കിയുമായി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വത്തിക്കാനില്‍ വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മാസിഡോണിയന്‍ പ്രസിഡന്റിന്റെ അനുചരന്മാരും പങ്കെടുത്തിരുന്നു. അതേ ദിവസം തന്നെ ബള്‍ഗേറിയന്‍ പ്രസിഡന്റ് റൂമെന്‍ ജോര്‍ജീവ് റഡേവുമായും പാപ്പാ വത്തിക്കാനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഭാര്യയോടും അനുചരന്മാരോടും ഒപ്പമാണ് ബള്‍ഗേറിയന്‍ പ്രസിഡന്റും എത്തിയത്. വത്തിക്കാന്‍ പ്രസ്സ് ഓഫീസാണ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

ഫ്രാന്‍സിസ് പാപ്പയുമായി ഇരുനേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പരസ്പരമുള്ള സഹകരണത്തെക്കുറിച്ച് രണ്ടു ഭാഗത്തും സംതൃപ്തിയാണുള്ളതെന്നും വത്തിക്കാന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അന്തര്‍ദേശീയ വിഷയങ്ങളും യൂറോപ്പുമായുള്ള ബന്ധവും പാപ്പായുമായി അവര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇരു രാജ്യങ്ങളിലേയും ആരോഗ്യ അടിയന്തിരാവസ്ഥ, പ്രതിരോധ കുത്തിവയ്പ്പ്, കുടുംബം, പുതുതായി ജനിക്കുന്ന കുട്ടികള്‍ക്കായുള്ള സഹായങ്ങള്‍, കുടിയേറ്റം, മാനുഷിക ഇടനാഴി എന്നിവയെ സംബന്ധിച്ചും ചര്‍ച്ച നടത്തിയെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി മോണ്‍. പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗെറോടൊപ്പം രാഷ്ട്രപതിമാര്‍ വത്തിക്കാന്‍ രാജ്യത്തിന്റെ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനെയും സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.