ഹോങ്-കോംഗിന് പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് പാപ്പാ

ചൈനയിലെ ഹോങ്-കോംഗിന് പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. 61-കാരനായ ജെസ്യൂട്ട് പുരോഹിതന്‍, സ്റ്റീഫൻ ചൗ ആണ് പാപ്പായാൽ നിയമിതനായ പുതിയ ബിഷപ്പ്. തായ്‌വാൻ, ഹോങ്-കോംഗ്, മക്കാവോ എന്നിവിടങ്ങളിൽ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള വത്തിക്കാൻ – ചൈന കരാറിൽ ഒപ്പുവച്ചതിനു ശേഷമാണ് ഫാ. സ്റ്റീഫൻ ചൗവിനെ പാപ്പാ തിരഞ്ഞെടുത്തത്. ഹോങ് – കോംഗിലെ മുൻ ബിഷപ്പ് മൈക്കൽ യുങ്ങിന്റെ മരണത്തിന് രണ്ടു വർഷത്തിനു ശേഷമാണ് പുതിയ ബിഷപ്പിന്റെ നിയമനം.

“വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് സഭയെ സേവിക്കുവാൻ ഫാ. സ്റ്റീഫനെ വിളിച്ച ദൈവത്തിനു നന്ദി. ഈ പുതിയ ശുശ്രൂഷയിൽ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ” – ജെസ്യൂട്ട് സഭാസമൂഹത്തിന്റെ ജനറൽ ക്യൂരിയ പറഞ്ഞു.

1994  ജൂലൈ 16-ന് പൗരോഹിത്യത്തിലേയ്ക്കു പ്രവേശിച്ച അദ്ദേഹം പിന്നീട് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും എടുത്തു. 2009 മുതൽ ചൈനീസ് ജെസ്യൂട്ട് പ്രവിശ്യ വിദ്യാഭ്യാസ കമ്മീഷന്റെയും 2017 മുതൽ ഹോങ്-കോംഗ് രൂപതാ കൌൺസിൽ ഓഫ് എഡ്യൂക്കേഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഫാ. ചൗവിന്റെ മെത്രാഭിഷേകം 2021 ഡിസംബർ വരെ മാറ്റിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.