വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകാൻ ഫ്രാൻസിസ് പാപ്പായും മതനേതാക്കളും

വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരികം എന്നിവക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടന സംഘടിപ്പിക്കുന്ന ലോക അദ്ധ്യാപക ദിനത്തിൽ ഫ്രാൻസിസ് പാപ്പായും മതപ്രതിനിധികളും വിദ്യാഭ്യാസത്തിനുള്ള ആഗോള ഉടമ്പടിക്കായി വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തും. ഒക്ടോബർ അഞ്ചാം തീയതിയാണ് ‘വിദ്യാഭ്യാസം’ എന്ന വിഷയത്തിന് സമർപ്പിക്കപ്പെട്ട കൂടിക്കാഴ്ച്ചയിൽ പാപ്പാ പങ്കെടുക്കുന്നത്.

യുനെസ്ക്കോ പ്രോത്സാഹിപ്പിക്കുന്ന ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഈ പരിപാടി വത്തിക്കാനിൽ സംഘടിപ്പിച്ചിട്ടുള്ളത്. കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ തിരുസംഘവും വിദ്യാഭ്യാസ ആഗോള ഉടമ്പടിക്കായുള്ള സമിതിയും സംയോജിച്ച് ഒക്ടോബർ രണ്ടാം തീയതി അപ്പോസ്തോലിക അരമനയിലെ ക്ലെമന്‍റീനാ ഹാളിൽ വച്ച് നടന്ന യോഗത്തിലാണ് ഈ വിവരം അറിയിച്ചത്. “മതങ്ങളും വിദ്യാഭ്യാസവും: വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ആഗോള ഉടമ്പടിയിലേക്ക്” എന്നതാണ് വിഷയം.

ഓരോ വിദ്യാഭ്യാസ പ്രക്രിയയുടെയും കേന്ദ്രത്തിൽ വ്യക്തിയെ സ്ഥാപിക്കുക, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഏറ്റം നല്ല പ്രവര്‍ത്തനശക്തി നിക്ഷേപിക്കുക, സമൂഹത്തെ സേവിക്കാൻ സന്നദ്ധരായ വ്യക്തികളെ രൂപപ്പെടുത്തുക എന്നീ വെല്ലുവിളികളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത പങ്കുവയ്ക്കാനായി മതനേതാക്കൾ സംഗമിക്കുന്ന ആദ്യത്തെ സമ്മേളനമാണിത്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഒക്ടോബർ അഞ്ചിന് ആചരിക്കുന്ന ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള അദ്ധ്യാപകർക്ക് ഒരു സന്ദേശം നൽകും.

വിദ്യാഭ്യാസം വഴി സഹോദര്യം, മാധാനം, നീതി എന്നിവ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ 2019 മുതൽ സമാരംഭിച്ച സംരംഭമായ വിദ്യാഭ്യാസത്തിനായുള്ള ആഗോള ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.