കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സിലിനൊപ്പം ഫ്രാന്‍സിസ് പാപ്പാ യോഗം ചേര്‍ന്നു. അടുത്തുവരുന്ന മെത്രാന്മാരുടെ സിനഡിന്റെ കൂട്ടായ്മ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു രണ്ടു മണിക്കൂര്‍ നീണ്ട യോഗം. കോവിഡ് പ്രതിസന്ധി മൂലം ഓണ്‍ലൈനായി നടന്ന മീറ്റിംഗില്‍ കര്‍ദ്ദിനാള്‍ ഓസ്‌കാര്‍ റോഡ്രിഗസ് മറദിയാഗ കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഒരു ഹ്രസ്വ ആമുഖം നല്‍കിയതിനു ശേഷം, അടുത്തുവരുന്ന സിനഡിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു.
അടുത്തുവരുന്ന സിനഡിന്റെ പ്രധാനചിന്തകളായി, വരാനിരിക്കുന്ന തന്റെ തന്നെ രണ്ട് പ്രസംഗങ്ങള്‍ പാപ്പാ അവലോകനം ചെയ്തു. മെത്രാന്മാരുടെ സിനഡ് സ്ഥാപിക്കപ്പെട്ടതിന്റെ അന്‍പതാം വാര്‍ഷികത്തില്‍ നടത്തപ്പെട്ട പ്രസംഗവും കഴിഞ്ഞ സെപ്റ്റംബര്‍ 18 -ന് റോം രൂപതയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രസംഗങ്ങളുമായിരുന്നു അവ.
ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് പഠിക്കുക എന്നതിനേക്കാള്‍ പ്രലോഭനത്തിന്റെയും കര്‍ക്കശ്യത്തിന്റെയും മുന്നില്‍ ഇടയന്മാര്‍ക്കടുത്ത മനോഭാവത്തോടെയും പരസ്പര ശ്രവണത്തിലൂടെയും എങ്ങനെ സഭാജീവിതം സാധ്യമാണ് എന്നതിനാണ് പ്രാധാന്യം കൊടുക്കുക എന്ന് പാപ്പാ പറഞ്ഞു. തുടര്‍ന്ന് തങ്ങളുടെ രാജ്യങ്ങളില്‍ ഉണ്ടാകാവുന്ന വിഭാഗീയതകളെയും പക്ഷപാതപരമായ താല്‍പര്യങ്ങളെയും മറികടക്കാനാവശ്യമായ സിനഡിന്റെ ചിന്തകളെക്കുറിച്ച് വിവിധ കര്‍ദ്ദിനാള്‍മാര്‍ സംസാരിച്ചു.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്