എബോള ബാധിച്ച് മരണമടഞ്ഞ മൂന്നു ഇറ്റാലിയൻ സന്യാസിനിമാരെ ധന്യരായി പ്രഖ്യാപിച്ചു

1995- ൽ എബോള ബാധിച്ച് മരണമടഞ്ഞ മൂന്നു ഇറ്റാലിയൻ സന്യാസിനിമാരെ ധന്യരായി പ്രഖ്യാപിച്ചു. ആഫ്രിക്കയിലെ കോംഗോയിൽ ദരിദ്രരായ ആളുകൾക്കിടയിൽ സേവനം ചെയ്യവെയാണ് എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും ‘സിസ്റ്റേഴ്സ് ഓഫ് പുവർ’ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ സി. ഫ്ലോറൽബാ റോണ്ടി, സി. ക്ലാരഞ്ജല  ഗിലാർഡി, സി. ഡീനറോസാ ബെല്ലെറിനി എന്നിവർ മരണമടയുകയും ചെയ്തത്. 50 -നും 60 -നും ഇടയിൽ പ്രായമുള്ളവരായിരുന്നു മൂവരും. ഫെബ്രുവരി 20 -നാണ് ഫ്രാൻസിസ് പാപ്പാ ഇവരെ ധന്യരായി പ്രഖ്യാപിച്ചത്.

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പോർച്ചുഗീസ് പുരോഹിതൻ ആൽബിനോ ആൽവ്‌സ് ഇ സിൽവയെയും വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1910 -ലെ പോർച്ചുഗൽ വിപ്ലവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പുരോഹിതൻമാരിൽ നിന്നും രക്ഷപെട്ട അദ്ദേഹം ബ്രസീലിൽ സേവനമനുഷ്ഠിച്ചു. ആദ്യം അദ്ദേഹത്തെ സ്വീകരിക്കുവാൻ തയ്യാറാകാതിരുന്ന ജനതകൾക്കിടയിൽ മാതൃകാപരമായ ഒരുപാടു കാര്യങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് ആ നാടിന്റെ തന്നെ വികസന പ്രവർത്തനങ്ങളിൽ വലിയ പങ്കായിരുന്നു വഹിച്ചത്. ദൈവാലയവും ആശുപത്രിയും പ്രായമായവർക്കായുള്ള കെയർ ഹോമും ഉന്നത വിദ്യാഭ്യാസ സ്കൂളുകളും സ്ഥാപിച്ച അദ്ദേഹം 1973 -ൽ അന്തരിച്ചു.

ഇറ്റാലിയൻ വനിതയായ ആർമിത ബറേലിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1918 -ൽ ബെനഡിക്ട് XV -മൻ പാപ്പായാൽ നാഷണൽ ഗേൾസ് യൂത്ത് ഓഫ് കാത്തോലിക് ആക്ഷൻ ഓർഗനൈസേഷന്റെ പ്രെസിഡന്റായി നിയമിതയായി. ഒരു അപകടത്തിൽ തളർന്നു കിടന്ന ഇറ്റാലിയൻ വനിത ബറേലിയുടെ മധ്യസ്ഥതയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു. ഈ അത്ഭുതമാണ് ബറേലിയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു കാരണമായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.