കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു

വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. എഴുപത്തിയഞ്ചു വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രിഗേഷന്‍ തലവന്‍ എന്ന സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് പാപ്പായെ അറിയിച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പാ കര്‍ദ്ദിനാള്‍ സാറയുടെ രാജി സ്വീകരിച്ചത്.

2014 മുതല്‍ ആരാധന തിരുസംഘത്തിന്റെ തലവനായി സേവനം ചെയ്തുവരികയായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്‌ളാമിക അധിനിവേശത്തിനെതിരെയും ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളിലും അദ്ദേഹം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. വത്തിക്കാനിലെ വിവിധങ്ങളായ വിഷയങ്ങളില്‍ വിഭാഗീയ പ്രചരണമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കുവാനും അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

1945 ജൂണ്‍ 15-ന് ആഫ്രിക്കന്‍ രാജ്യമായ ഫ്രഞ്ച് ഗിനിയയിലെ ഗോനാക്രിയിലായിരിന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ ജനനം. 1969-ല്‍ ഗോനാക്രി രൂപതയില്‍ വച്ച് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചു. 1979-ല്‍ അവിടത്തെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. 2001-ല്‍ കര്‍ദ്ദിനാള്‍ റോമന്‍ കൂരിയായില്‍ സേവനം ആരംഭിച്ചു. 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി. 2014 നവംബര്‍ 23-ന് ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയെ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.