കായിക താരങ്ങള്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിയ ‘കളിയിലെ കാര്യങ്ങൾ’ എന്ന പുസ്തകം പ്രകാശിതമായി. സെപ്തംബര്‍ 7-ന് റോമില്‍ “ഫാവോ”(FAO) എന്ന കായികസമുച്ചയത്തില്‍ നടന്ന പ്രകാശനച്ചടങ്ങുകളില്‍ ഇറ്റലിയുടെ പ്രഗത്ഭരായ കായികതാരങ്ങളും ഫുഡ്ബോള്‍ താരങ്ങളും പങ്കെടുത്തു. കളിയും കായികാഭ്യാസവും എപ്രകാരം അനുദിനം ജീവിത നന്മയുടെ ഭാഗമാക്കാമെന്നു ഈ പുസ്തകത്തിലൂടെ പാപ്പാ പറയുന്നു.
124 പേജുകളുള്ള പുസ്തകത്തിന് അഞ്ചു യൂറോയാണ് വില. ഇപ്പോള്‍ ഇറ്റാലിയനിലും സ്പാനിഷിലും പുറത്തുവന്ന പുസ്തകം ഉടനെ ഇതര ഭാഷകളിലും ലഭ്യമാക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അന്തര്‍ദേശീയ ദേശീയ കായിക താരങ്ങള്‍ക്കും, രാജ്യാന്തര ഫുട്ബോള്‍ ടീമുകള്‍ക്കും, ചിലപ്പോള്‍ കുട്ടികള്‍ക്കുമായി കായിക വിനോദത്തെക്കുറിച്ചും അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളെക്കുറിച്ചും പാപ്പാ നൽകിയ പ്രഭാഷണങ്ങളുടെ അവതരണമാണ് ഈ പുസ്തകമെന്ന് വത്തിക്കാന്‍ മാധ്യമ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
ചെറുതെങ്കിലും കളികളിലെ ക്രമത്തെക്കുറിച്ചും, അതിന്‍റെ യഥാര്‍ത്ഥമായ ചൈതന്യത്തേയും ലക്ഷ്യങ്ങളേയും കുറിച്ചും, യുവാവായിരുന്നപ്പോള്‍ ഫുട്ബോൾ കളിക്കുമായിരുന്ന പാപ്പാ പറയുന്ന വാക്കുകള്‍ രസകരമാണ്. അര്‍ജന്‍റീനയിൽ ബിഷപ്പായിരിക്കെ ബര്‍ഗോളിയോ അര്‍ജന്‍റീനയുടെ ദേശീയ ടീമിന്‍റെ ഉപദേശകനായി പ്രര്‍ത്തിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ പത്രാധിപര്‍, അലസാന്ത്രോ ജിസ്സോത്തി പ്രസ്താവനയില്‍ അനുസ്മരിച്ചു.