ബുഡാപെസ്റ്റ്, സ്ലോവാക്യ യാത്രയെ ദൈവമാതാവിന്റെ സംരക്ഷണത്തിന് സമര്‍പ്പിച്ച് മാര്‍പാപ്പാ റോമിലെ സാന്താ മരിയ മജ്ജോറെ ബസലിക്കയില്‍

ബുഡാപെസ്റ്റ് – സ്ലോവാക്കിയ അപ്പസ്‌തോലിക യാത്രയെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമര്‍പ്പിക്കുന്നതിനായി റോമിലെ സാന്താ മരിയ മജ്ജോറെ ബസലിക്കയിലെത്തി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചു.

ബുഡാപെസ്റ്റില്‍ നടക്കുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും സ്ലോവാക്കിയ സന്ദര്‍ശിക്കുന്നതിനുമായി സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നീളുന്ന 34- ാമത് അപ്പസ്‌തോലികയാത്രയുടെ ഭാഗമായി പതിവുപോലെ പാപ്പാ മരിയ മജോറെ ബസലിക്കയിലെ റോമന്‍ ജനതയുടെ സംരക്ഷക എന്ന പേരില്‍ അറിയപ്പെടുന്ന മാതാവിന്റെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കാനെത്തി. സാധാരണയായി എല്ലാ അപ്പസ്‌തോലിക യാത്രകളോടനുബന്ധിച്ചും മറ്റ് ചില പ്രധാന സംഭവങ്ങളോടനുബന്ധിച്ചും പാപ്പാ റോമിലെ നാല് പ്രധാന ബസലിക്കകളിലൊന്നായ ഇവിടെയെത്താറുണ്ട്.

പാരമ്പര്യമനുസരിച്ച്, സാലൂസ് പോപുളി റൊമാനി എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഐക്കണ്‍ എ.ഡി 590 -ല്‍ മഹാനായ ഗ്രിഗറി മാര്‍പാപ്പായുടെ കാലത്താണ് റോമിലെത്തിയത് എന്നാണ് വിശ്വാസം. വൈകുന്നേരം 7 മണിക്ക് പ്രാര്‍ത്ഥനയ്ക്കെത്തിയ പാപ്പാ പ്രാര്‍ത്ഥനയ്ക്കു ശേഷം പിന്നീട് തിരികെ അദ്ദേഹം താമസിക്കുന്ന സാന്താ മാര്‍ത്ത ഭവനത്തിലേക്ക് തിരികെ പോയി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.