ദൈവത്തിന്റെ പെരുമാറ്റരീതി മാനവയുക്തിക്കതീതം: മാര്‍പാപ്പ

ദൈവത്തിന്റെ പെരുമാറ്റരീതി മാനവയുക്തിക്കതീതമന്ന് ഫ്രാന്‍സിസ് പാപ്പാ. തന്റെ മുന്തിരിത്തോട്ടത്തിലേയ്ക്ക് ജോലിക്കാരെ ക്ഷണിച്ച വീട്ടുടമസ്ഥന്റെ വചനഭാഗം വിശകലനം ചെയ്യവേയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പാപ്പായുടെ വാക്കുകള്‍ ഇങ്ങനെ…

വാസ്തവത്തില്‍ ദൈവത്തിന്റെ പെരുമാറ്റരീതി ഇങ്ങനെയാണ്. സമയമോ ഫലമോ അല്ല, മറിച്ച് സന്നദ്ധതയാണ് അവിടുന്ന് നോക്കുന്നത്. തനിക്ക് സേവനം ചെയ്യുന്നതിലുള്ള ഉദാരതയാണ് അവിടുന്ന് നോക്കുന്നത്. അവിടത്തെ പ്രവര്‍ത്തനം നീതിയെ ഉല്ലംഘിച്ചു നില്‍ക്കുകയും കൃപയില്‍ ആവിഷ്‌കൃതമാകുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ അത് നീതിയ്ക്ക് അപ്പുറമാണ്.

സകലവും കൃപയാണ്. നമ്മുടെ രക്ഷ അനുഗ്രഹമാണ്. നമ്മുടെ വിശുദ്ധി അനുഗ്രഹമാണ്. നമുക്ക് കൃപ പ്രദാനം ചെയ്യുന്നതിലൂടെ അവിടന്ന് നാം അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ നമുക്കേകുന്നു. അതുകൊണ്ട് മാനുഷികയുക്തിക്കനുസൃതം ചിന്തിക്കുന്നവന്‍ അതായത്, സ്വപ്രയത്‌നം കൊണ്ടു നേടിയ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവന്‍ മുന്നില്‍ നിന്ന് പിന്നിലേയ്ക്കു പോകും.

എന്നാല്‍, ഞാന്‍ ഏറെ അദ്ധ്വാനിച്ചുവല്ലോ, സഭയില്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്തുവല്ലോ, ഞാന്‍ വളരെയധികം സഹായം ചെയ്തുവല്ലോ, എന്നിട്ടും ഒടുവില്‍ വന്നവനുള്ള പ്രതിഫലം തന്നെയാണല്ലോ എനിക്കും നല്‍കുന്നത്. സഭയില്‍ ഏറ്റവും ആദ്യത്തെ വിശുദ്ധന്‍ ആരാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്, അത് നല്ല കള്ളനാണ്. അവന്‍ സ്വജീവിതത്തിന്റെ അന്ത്യത്തില്‍ സ്വര്‍ഗ്ഗരാജ്യവും ‘മോഷ്ടിച്ചു.’

ഇതാണ് കൃപ, ദൈവം അങ്ങനെയാണ്. നമ്മുടെ എല്ലാവരുടെയും കാര്യത്തിലും അവിടന്ന് അപ്രകാരം തന്നെയാണ്. എന്നാല്‍ സ്വന്തം യോഗ്യതകളെക്കുറിച്ച് ചിന്തിക്കുന്നവന്‍ തോറ്റു പോകുന്നു; പിതാവിന്റെ കാരുണ്യത്തിന് സ്വയം തന്നെത്തന്നെ താഴ്മയോടെ സമര്‍പ്പിക്കുന്നവന്‍, നല്ല കള്ളനെപ്പോലെ പിന്നില്‍ നിന്ന് മുന്നിലെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.