ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഉറവിടം: ഫ്രാന്‍സിസ് പാപ്പാ

ദിവ്യകാരുണ്യം സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും ഉറവിടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റില്‍ ഇക്കഴിഞ്ഞ ദിനങ്ങളില്‍ നടക്കാനിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് കോവിഡ് 19 മഹാമാരി ദുരന്തം മൂലം 2021 സെപ്റ്റംബര്‍ 5-12 വരെ തീയതികളിലേക്ക് മാറ്റി വച്ചതിനെക്കുറിച്ച് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍, അനുസ്മരിക്കവെയാണ് ഇതു പറഞ്ഞത്.

ദിവ്യകാരുണ്യത്തെ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും സ്രോതസായി കണ്ടുകൊണ്ട് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള ഒരുക്കത്തില്‍ ആദ്ധ്യാത്മിക ഐക്യത്തോടെ മുന്നേറാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ”എന്റെ എല്ലാ ഉറവകളും അങ്ങിലാണ്” എന്ന സങ്കീര്‍ത്തന വാക്യം (സങ്കീര്‍ത്തനം 87:7) ആണ് അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്റെ പ്രമേയം.

ബുദ്ധാപ്പെസ്റ്റ്, അന്താരാഷട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ വേദിയായത്തീരുന്നത് ഇത് രണ്ടാം തവണയാണ്. 1938 ലായിരുന്നു ബുദ്ധാപ്പെസ്റ്റ് ഈ കോണ്‍ഗ്രസ്സിന് ആദ്യം ആതിഥ്യമരുളിയത്. 1881 ലാണ് ഒന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് നടന്നത്. ഫ്രാന്‍സായിരുന്നു വേദി. അവസാനത്തേത് 2016 ജനുവരിയില്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു.

ഇത്തവണ കോവിഡ് 19 മഹാമാരി പ്രതിബന്ധം സൃഷ്ടിച്ചതു പോലുള്ള പ്രത്യേക അവസ്ഥാവിശേഷങ്ങള്‍ സംജാതമായില്ലെങ്കില്‍, സാധാരണയായി, നാലുവര്‍ഷത്തിലൊരിക്കാലാണ് ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് അരങ്ങേറുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.