വിശുദ്ധ സ്‌തെഫാനോസ് ഇരുളില്‍ വിളങ്ങുന്ന യേശുസാക്ഷിയാണെന്ന് മാര്‍പാപ്പ

ക്രിസ്തുവിനെ പ്രതി ജീവന്‍ ബലികൊടുത്ത പ്രഥമ നിണസാക്ഷിയായ വിശുദ്ധ സ്‌തേഫാനോസിന്റെ തിരുന്നാള്‍ ആചരിക്കപ്പെടുന്ന ഡിസംബര്‍ 26-ന് മദ്ധ്യാഹ്നത്തില്‍, വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയില്‍ നിന്ന് നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്കു ആമുഖമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.

സ്‌തേഫാനോസിന്റെ മേല്‍ വ്യാജ കുറ്റാരോപണം നടത്തി അദ്ദേഹത്തെ നിഷ്ഠൂരം കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു എന്നനുസ്മരിച്ച പാപ്പാ, അദ്ദേഹം വദ്വേഷത്തിന്റെ അന്ധകാരത്തില്‍ യേശുവിന്റെ പ്രകാശം പരത്തിയെന്നും തന്റെ ഘാതകര്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്കു മാപ്പു നല്കുകയും ചെയ്തുവെന്നും വിശദീകരിച്ചു.

സ്‌തേഫാനോസ് പ്രഥമ രക്തസാക്ഷി, അതായത്, ഇരുളില്‍ വെളിച്ചം കൊണ്ടുവരുന്നതു തുടരുന്ന, തിന്മയോടു നന്മകൊണ്ട് പ്രതികരിക്കുന്നവരായ, അക്രമത്തിനും കള്ളങ്ങള്‍ക്കും അടിയറവു പറയാത്തവരായ, വിദ്വേഷ ചുഴിയെ സ്‌നേഹത്തിന്റെ പ്രശാന്തതയാല്‍ തകര്‍ക്കുന്നവരായ, സഹോദരീസഹോദരന്മാരുടെ നിരയില്‍ ആദ്യ സാക്ഷി, ആണെന്ന് പാപ്പാ പറഞ്ഞു.

ഈ സാക്ഷികളാണ് ലോകത്തിന്റെ ഇരുളുകളില്‍ ദൈവത്തിന്റെ വിളക്കു തെളിക്കുന്നതെന്നും യേശുവിനെ അനുഗമിക്കലാണ് ഇത്തരം സാക്ഷികളാകാനുള്ള മാര്‍ഗ്ഗമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ലോകത്ത് ദുഷ്ടത വ്യാപിക്കുമ്പോള്‍ നന്മയുടെ ഈ സാക്ഷ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമാണോ? പ്രാര്‍ത്ഥിക്കുന്നതിന്റെയും ക്ഷമിക്കുന്നതിന്റെയും പ്രയോജനം എന്താണ്? സല്‍മാതൃക നല്കിയാല്‍ മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാമെന്നും പാപ്പാ പറയുന്നു.

പ്രാര്‍ത്ഥിക്കുകയും സ്‌നേഹിക്കുകയും മാപ്പുനല്കുകയും ചെയ്യുന്ന എളിയവരുടെ ധീരതയിലൂടെ ദൈവം ചരിത്രത്തെ നയിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ദൈനംദിന സാധാരണ കൃത്യങ്ങളിലൂടെ ജീവിതത്തെ നാം അസാധരണ പ്രവര്‍ത്തിയാക്കി മാറ്റണമെന്നതാണ് ദൈവഹിതം എന്ന് ഉദ്‌ബോധിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.