ദൈവവിളിയോട് വിശ്വസ്തതയോടെ പ്രതികരിക്കുകയും അനുസരണത്തോടും ധൈര്യത്തോടും കൂടി ജീവിക്കണമെന്ന് മനസ്സിലാക്കുകയും ചെയ്ത അസ്സീസിയിലെ വി. ക്ലാരയുടെ ജീവിതത്തെ അനുകരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വിശുദ്ധയെപ്പോലെ കർത്താവിന്റെ വിളിയോട് നമുക്കും വിശ്വസ്തതയോടെ പ്രതികരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആത്മപ്രശംസ അരുത്, എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുക. ഹൃദയത്തിൽ നിന്ന് പുഞ്ചിരിക്കുക. ഇതിന്റെ അടയാളം സന്തോഷമാണ്. മനോഹരമായ ഒരു സമൂഹജീവിതത്തിൽ നിന്നും യഥാർത്ഥ ധ്യാനത്തിൽ നിന്നും ജനിച്ച സന്തോഷം ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു” – പാപ്പാ പറഞ്ഞു. മഠം ഒരു ശുദ്ധീകരണസ്ഥലമല്ലെന്നും ഒരു കുടുംബം ആയിരിക്കണമെന്നും 2013 ഒക്ടോബർ നാലിന് അസീസിയിലെ സാന്താ കിയാര ബസിലിക്കാ സന്ദർശനവേളയിൽ പാപ്പാ പ്രസ്താവിച്ചിരുന്നു.
സ്ത്രീകൾക്ക് സന്യാസജീവിതത്തിന്റെ പൊതുനിയമങ്ങൾ എഴുതിയ ആദ്യത്തെ വിശുദ്ധയാണ് ക്ലാര. ഈ വിശുദ്ധയുടെ തിരുനാൾ ദിനം ഇന്നലെയായിരുന്നു.