ലോകത്തെ ബാധിച്ചിരിക്കുന്ന ചില മാരക വൈറസുകളെക്കുറിച്ച് മാര്‍പാപ്പ പറയുന്നതിങ്ങനെ

ലോകത്തെ മുഴുവന്‍ മുട്ടുകുത്തിച്ചിരിക്കുന്ന ചെറുതും ഭയങ്കരവുമായ വൈറസിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമായിരിക്കെ തന്നെ മറുവശത്ത് സാമൂഹ്യ അനീതി, അവസരങ്ങളിലെ അസമത്വം, പാര്‍ശ്വവല്‍ക്കരണം, ദുര്‍ബലരുടെ സംരക്ഷണത്തിലെ അലംഭാവം തുടങ്ങിയ വലിയ വൈറസുകളേയും നാം ചികിത്സിക്കണമെന്ന് മാര്‍പാപ്പ. ഈ രണ്ട് രീതിയിലുള്ള പ്രതികരണത്തിനും പരിഹാരമായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത് സുവിശേഷം നല്‍കുന്ന നിര്‍ദേശമാണ്. അതായത് ‘ദരിദ്രര്‍ക്ക് നല്‍കേണ്ട മുന്‍ഗണനയില്‍ നിന്ന് പിന്നോട്ട് പോകരുത്.’

രോഗികളുടെയും ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മദ്ധ്യേ ആയിരുന്നുകൊണ്ട് അവരോടുള്ള ദൈവത്തിന്റെ കരുണയുള്ള സ്‌നേഹം പ്രകടിപ്പിച്ച ഈശോയെ തന്നെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കേണ്ടതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. അങ്ങനെ ദരിദ്രരോടും കുഞ്ഞുങ്ങളോടും രോഗികളോടും കാരാഗൃഹത്തിലായിരിക്കുന്നവരോടും പുറന്തള്ളപ്പെട്ടവരോടും ഭക്ഷണവും വസ്ത്രവുമില്ലാത്തവരോടും പ്രകടിപ്പിക്കുന്ന അടുപ്പത്തിന്റെയും പരിഗണനയുടെയും പ്രവര്‍ത്തിയാല്‍ യേശുവിന്റെ അനുയായികളെ തിരിച്ചറിയുന്നുവെന്നും ഇതാണ് ക്രൈസ്തവജീവിതത്തിന്റെ ആധികാരികതയുടെ പ്രധാന മാനദണ്ഡമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ദരിദ്രരോട് പ്രകടിപ്പിക്കേണ്ട ഈ മുന്‍ഗണന കുറച്ച് പേരുടെ മാത്രം കടമയാണെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നു. വാസ്തവത്തില്‍ ഇത് സഭയുടെ മുഴുവന്‍ ദൗത്യമാണെന്നും ഓരോ ക്രിസ്ത്യാനിയും ഓരോ സഭാസമൂഹവും വിളിക്കപ്പെട്ടിരിക്കുന്നത് ദരിദ്രരുടെ വിമോചനത്തിനും ഉന്നമനത്തിനുമുള്ള ദൈവത്തിന്റെ ഉപകരണങ്ങളായിട്ടാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.