സാധാരണ കൃത്യങ്ങളിലൂടെ ജീവിതത്തെ അസാധരണ പ്രവര്‍ത്തിയാക്കി മാറ്റുന്നതാണ് ദൈവഹിതം: മാര്‍പാപ്പ

വി. സ്തെഫാനോസ് ഇരുളില്‍ വിളങ്ങുന്ന യേശുസാക്ഷിയാണെന്ന് മാര്‍പാപ്പ. ക്രിസ്തുവിനെപ്രതി ജീവന്‍ ബലികൊടുത്ത പ്രഥമ രക്തസാക്ഷിയായ വി. സ്തെഫാനോസിന്റെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനില്‍, പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയില്‍ നിന്ന് ദൃശ്യശ്രാവ്യ മാധ്യമോപാധികളിലൂടെ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആമുഖമായി നടത്തിയ വിചിന്തനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.

സ്തെഫാനോസിന്റെ മേല്‍ വ്യാജ കുറ്റാരോപണം നടത്തി അദ്ദേഹത്തെ നിഷ്ഠൂരം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അനുസ്മരിച്ച പാപ്പാ, അദ്ദേഹം വദ്വേഷത്തിന്റെ അന്ധകാരത്തില്‍ യേശുവിന്റെ പ്രകാശം പരത്തിയെന്നും തന്റെ ഘാതകര്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്തുവെന്നും വിശദീകരിച്ചു.

സ്തെഫാനോസ് പ്രഥമ രക്തസാക്ഷി, അതായത് ഇരുളില്‍ വെളിച്ചം കൊണ്ടുവരുന്നത് തുടരുന്ന, തിന്മയോട് നന്മ കൊണ്ട് പ്രതികരിക്കുന്നവരായ, അക്രമത്തിനും കള്ളങ്ങള്‍ക്കും അടിയറവ് പറയാത്തവരായ, വിദ്വേഷചുഴിയെ സ്‌നേഹത്തിന്റെ പ്രശാന്തതയാല്‍ തകര്‍ക്കുന്നവരായ, സഹോദരീസഹോദരന്മാരുടെ നിരയില്‍ ആദ്യ സാക്ഷി ആണെന്ന് പാപ്പാ പറഞ്ഞു. ഈ സാക്ഷികളാണ് ലോകത്തിന്റെ ഇരുളുകളില്‍ ദൈവത്തിന്റെ വിളക്ക് തെളിക്കുന്നതെന്നും യേശുവിനെ അനുഗമിക്കലാണ് ഇത്തരം സാക്ഷികളാകാനുള്ള മാര്‍ഗ്ഗമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ലോകത്ത് ദുഷ്ടത വ്യാപിക്കുമ്പോള്‍ നന്മയുടെ ഈ സാക്ഷ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമാണോ? പ്രാര്‍ത്ഥിക്കുന്നതിന്റെയും ക്ഷമിക്കുന്നതിന്റെയും പ്രയോജനം എന്താണ്? സല്‍മാതൃക നല്‍കിയാല്‍ മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാമെന്നും പാപ്പാ പറയുന്നു.

എന്നാല്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പാപ്പാ പൗലോസിന്റെ മാനസാന്തരത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിശദീകരിക്കുന്നു. പ്രാര്‍ത്ഥിക്കുകയും സ്‌നേഹിക്കുകയും മാപ്പ് നല്‍കുകയും ചെയ്യുന്ന എളിയവരുടെ ധീരതയിലൂടെ ദൈവം ചരിത്രത്തെ നയിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ദൈനംദിന സാധാരണ കൃത്യങ്ങളിലൂടെ ജീവിതത്തെ നാം അസാധരണ പ്രവര്‍ത്തിയാക്കി മാറ്റണമെന്നതാണ് ദൈവഹിതം എന്ന് ഉദ്‌ബോധിപ്പിച്ചു. യേശുവിനെപ്രതി പീഢനങ്ങളേല്‍ക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ദൗര്‍ഭാഗ്യവശാല്‍ പീഢിതര്‍ നിരവധിയാണെന്ന് അനുസ്മരിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.