നമ്മുടെ പ്രാര്‍ത്ഥനകള്‍ അതൊരു കടമ ആകരുത് മറിച്ച് ജീവന്‍ നല്‍കി നമ്മെ രക്ഷിച്ച ഈശോയോടുള്ള സ്നേഹം ആകണമെന്ന് മാര്‍പാപ്പ. ഈശോയുമായി ചേര്‍ന്നിരിക്കുന്ന അനുഭവനിമിഷം ആകണം. എന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് എന്നു പറയുന്നതിലൂടെയല്ല ഈശോയുടെ കൃപയാലാണ് എന്ന് പറയുമ്പോഴാണ് അവിടെ ദൈവമഹത്വം പൂർണ്ണമായും വെളിപ്പെടുന്നത് – പാപ്പാ പറഞ്ഞു.
ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
ആ സ്നേഹനാഥനായ കരുണാമയനായ ഈശോ നമുക്ക് നല്ല ദാനങ്ങള്‍ തരുവാനാണ് ഈശോ ആഗ്രഹിക്കുന്നത്. അത് അന്നും ഇന്നും ഒരുപോലെ തന്നെ. ഏശയ്യാ പ്രവാചകന്‍ പറയുന്നതുപോലെ മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
ദൈവസന്നിധിയില്‍ നാമെല്ലാവരും ഒന്നാണ് ഈശോയുടെ രക്തത്താല്‍ നേടിയെടുത്ത മക്കള്‍. നമ്മിലാണ് ഈശോ വസിക്കുന്നത്. നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയായി ആ കരുണാമയന്‍ വസിക്കുന്നു. ആ കരുണാമയനോട് ചേര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം. ആ കരുണാമയന്റെ സ്നേഹത്തെ അറിഞ്ഞ് അപ്പനോട് എന്ന പോലെ ചോദിക്കാം.
കാല്‍വരിയിലെ നമുക്കായി സകലതും പൂര്‍ത്തീകരിച്ച ആ കരുണക്കടലില്‍ നമ്മെ മുക്കുന്ന ആ കരുണാമയനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. ആ കരുണയുടെ നാഥനെ നമുക്ക് ആരാധിക്കാം. എന്റെ ഈശോയെ, അങ്ങേ ഞാന്‍ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ അതിനേക്കാളുപരി നമ്മെ സ്നേഹിക്കുന്ന ആ കരുണയുടെ നാഥന്റെ കൈകള്‍ പിടിച്ച് ആ കരുണയുടെ കീഴില്‍ ആയിരിക്കാം – പാപ്പാ വിശദമാക്കി.