രക്തസാക്ഷികള്‍ ക്രൈസ്തവരുടെ മുഴുവന്‍ പൊതുസ്വത്താണെന്ന് ഫ്രാന്‍സിസ് പാപ്പാ

രക്തസാക്ഷികളുടെ രക്തസാക്ഷിത്വം ഭിന്നിപ്പുകളെ മറികടക്കുന്നതും ക്രിസ്തുശിഷ്യരുടെ ദൃശ്യ ഐക്യം പരിപോഷിപ്പിക്കാന്‍ സകല ക്രൈസ്തവരെയും ക്ഷണിക്കുന്നതാണെന്നും അവര്‍ എല്ലാ ക്രൈസ്തവ സഭകള്‍ക്കും അവകാശപ്പെട്ടവരാണെന്നും ഫ്രാന്‍സിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വി. സോഫിയായുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍, ബള്‍ഗറിയുടെ തലസ്ഥാനമായ സോഫിയായിലെ ഓര്‍ത്തഡോക്‌സ് ബസിലിക്കയിലേയ്ക്ക് വിശുദ്ധരായ ക്ലെമന്റിന്റെയും പൊത്തീത്തൂസിന്റെയും തിരുശേഷിപ്പുകള്‍ മാറ്റിയ സവിശേഷാവസരത്തോടനുബന്ധിച്ച്, ബള്‍ഗറിയിയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസ് നെയൊഫിറ്റിന് (Neofit) നല്‍കിയ തന്റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്.

നൂറ്റാണ്ടുകള്‍ കടന്നുപോയെങ്കിലും, വിശുദ്ധരായ ക്ലെമന്റും പൊത്തീത്തൂസും നമുക്ക് ഇന്നും വാചാലമായ ഒരു മാതൃകയായി തുടരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. ബള്‍ഗേറിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ക്രിസ്റ്റൊ പ്രൊയ്‌ക്കൊവ് ആണ് പാപ്പായുടെ ഈ സന്ദേശം വായിച്ചത്. ഈ തിരുശേഷിപ്പുകള്‍ സമ്മാനിച്ചതിന് പാത്രിയാര്‍ക്കീസ് നെയൊഫിറ്റ് പാപ്പായ്ക്ക് നന്ദിയര്‍പ്പിക്കുന്ന ഒരു സന്ദേശം സോഫിയയുടെ മെത്രാപ്പോലീത്തായുടെ വികാരി ബിഷപ്പ് പോളിക്കാര്‍പ് തദ്ദവസരത്തില്‍ വായിച്ചു. ഈ സമ്മാനം വലിയൊരു ബഹുമതിയും ആത്മീയാന്ദവും ആണെന്ന് പാത്രിയാര്‍ക്കീസ് നെയൊഫിറ്റ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.