ക്രിസ്തുവിന്റെ മനുഷ്യത്വത്തിലും ദിവ്യകാരുണ്യം തന്റെ ശരീരവും രക്തവുമാണെന്ന അവിടുത്തെ പ്രബോധനത്തിലും വെള്ളം ചേര്‍ക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നും, ക്രിസ്തുവിന്റെ ശരീരരക്തങ്ങളാണ് ദിവ്യകാരുണ്യമെന്ന യാഥാർത്ഥ്യം അപവാദങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പല ആളുകള്‍ക്കും അത് അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട്. ഇതിനെയാണ് വി. പൗലോസ് അപ്പസ്‌തോലന്‍ സുവിശേഷത്തിന്റെ ഭോഷത്തം എന്ന് വിളിക്കുന്നത്.
ദൈവം സ്വയം പ്രത്യക്ഷപ്പെടാനും മനുഷ്യശരീരത്തിന്റെ ബലഹീനതയില്‍ രക്ഷ സാക്ഷാത്കരിക്കാനും തിരുമനസ്സായതാണ് മനുഷ്യാവതാരം. ദൈവവുമായുള്ള സംവേദനക്ഷമത ഉണ്ടാകുന്നതിന് നിയമപാലനത്തിനോ, മതപരമായ അനുശാസനകള്‍ പൂര്‍ത്തീകരിക്കുന്നതിനോ മുമ്പ് അവിടുന്നുമായി യഥാര്‍ത്ഥമായ ഒരു ബന്ധം ജീവിക്കേണ്ടത് ആവശ്യമാണ്. രക്ഷ കൈവന്നത് അവിടുന്നിലൂടെയാണ്, മനുഷ്യാവതാരത്തിലൂടെയാണ്. ദൈവത്തെ സ്വപ്‌നങ്ങളിലും ചിത്രങ്ങളിലും കൂടെയല്ല നാം പിന്തുടരേണ്ടത്. യേശുവിന്റെ മാനവികതയിലാണ്, നാം കണ്ടുമുട്ടുന്ന സഹോദരീസഹോദരങ്ങളിലാണ്.
ദൈവം മാംസവും രക്തവും ആയിത്തീര്‍ന്നു. ഒരു മനുഷ്യനായിത്തീരത്തക്കവിധം അവിടുന്ന് തന്നെത്തന്നെ താഴ്ത്തി, നമ്മുടെ കഷ്ടപ്പാടുകളും പാപവും സ്വയം ഏറ്റെടുക്കുന്നതുവരെ സ്വയം അപമാനിതനായി. നിത്യജീവന്റെ വാക്കുകള്‍ നമ്മെ ഉണര്‍ത്താനും നമ്മെ പരിവര്‍ത്തനം ചെയ്യാനുമായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.