ആത്മീയതയും സംസ്‌കാരവും നാഗരികതയും വഴിഞ്ഞൊഴുകുന്ന രാജ്യമെന്ന് ഗ്രീസിനെ വിശേഷിപ്പിച്ച് പാപ്പാ

സൈപ്രസിൽ നിന്ന് ഗ്രീസിലെത്തിയ ഫ്രാൻസീസ് പാപ്പാ, തലസ്ഥാനമായ ഏഥൻസിൽ രാഷ്ട്രപതി മന്ദിരത്തിൽ വച്ച് രാജ്യാധികാരികളും പൗരസമൂഹത്തിൻറെ പ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തനിക്കേകിയ ഊഷ്മള വരവേല്പിന് ഗ്രീസിന്റെ പ്രസിഡൻറിനും അന്നാട്ടിലെ മുഴുവൻ പൗരജനത്തിനും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഏഥൻസിൽ ആയിരിക്കുകയെന്നത് ഒരു ആദരവാണ് എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ ഗ്രീസിലെ തന്റെ പ്രഭാഷണം ആരംഭിച്ചത്.

ആത്മീയതയും സംസ്‌കാരവും നാഗരികതയും നിറഞ്ഞൊഴുകുന്ന ഈ ഇടങ്ങളിലേക്ക് താൻ എത്തിയിരിക്കുന്നത് ഒരു തീർത്ഥാടകനായിട്ടാണെന്നും സഭാപിതാവായ വിശുദ്ധ ഗ്രിഗറി നസിയാൻസന് ഏതൻസിൽ ഉത്തേജനം പകർന്ന അതേ ആനന്ദം നുകരാനാണ് താൻ വന്നിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ജ്ഞാനം വളർത്തുകയും അതിൻറെ സൗന്ദര്യം പങ്കുവയ്ക്കുകയും ചെയ്യുന്നതിൻറെ സന്തോഷമായിരുന്നു അതെന്ന് പാപ്പാ വിശദീകരിച്ചു.

കാലാവസ്ഥ, പകർച്ചവ്യാധി, പൊതു വിപണി, എല്ലാറ്റിനുമുപരിയായി വ്യാപകമായ ദാരിദ്ര്യം എന്നിവയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഇവയെല്ലാം സമൂർത്തമായും സജീവമായും സഹകരിക്കാൻ നമ്മോടാവശ്യപ്പെടുന്ന വെല്ലുവിളികളാണെന്ന് ഓർമ്മിപ്പിച്ചു. കോവിഡ് 19 മഹാമാരി വലിയൊരു വിപത്താണ് ഉളവാക്കിയിരിക്കുന്നതെന്നും അതു നമ്മെ നാം ബലഹീനരും പരസ്പരം ആവശ്യമുള്ളവരുമാണെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. ഗ്രീസിലും ഈ മഹാമാരിക്കെതിരെ പ്രതിരോധകുത്തിവയ്പ്പ് പ്രചാരണപരിപാടി ആവശ്യമാണ് എന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.