തൊഴിലിന്റെ മൂല്യം അനുപമമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

യുഎന്നിന്റെ ജനീവ കേന്ദ്രത്തില്‍ രാജ്യാന്തര തൊഴില്‍ സംഘടന (International Labour Organization) സംഘടിപ്പിച്ച 108-ാമത് സമ്മേളനത്തിന് ജൂണ്‍ 21-ന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. പാപ്പായുടെ സന്ദേശം സമഗ്ര മാനവപുരോഗതിയ്ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്‌സണ്‍ സമ്മേളനത്തില്‍ വായിച്ചു.

സാമൂഹ്യനിര്‍മ്മിതിക്ക് നീതിനിഷ്ഠമായ തൊഴില്‍ അനിവാര്യമാണ്. സമാധാന നിര്‍മ്മിതിക്കും സാമൂഹ്യനീതിയ്ക്കുമായി ഒരു ഭാഗത്ത് ലോകം കേഴുമ്പോള്‍, മറുഭാഗത്ത് തൊഴിലില്ലായ്മ മാനവികതയുടെ ഗൗരവകരമായ പ്രതിസന്ധിയാണ്. തൊഴില്ലായ്മയ്‌ക്കൊപ്പം ആഗോളതലത്തില്‍ മനുഷ്യക്കടത്തും തൊഴില്‍ അടിമത്വവും നീതിനിഷ്ഠമല്ലാത്ത വേദനവും വ്യക്തികള്‍ സഹിക്കേണ്ടി വരുന്നുണ്ട്. ഇതോടൊപ്പം ആരോഗ്യകരമല്ലാത്ത തൊഴില്‍ ചുറ്റുപാടുകളും പരിസ്ഥിതിയുടെ തകര്‍ച്ചയും അപര്യാപ്തവും ഹാനികരവുമായ സാങ്കേതികവികസനവും തൊഴില്‍മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് അദ്ധ്വാനം മഹത്തരവും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കുചേരുകയുമാണ് ചെയ്യുന്നത് (ഉല്‍. 2:3).

അടിസ്ഥാനപരമായി തൊഴില്‍ സാമൂഹികവികസനത്തിന്റെ ഭാഗമാണ്. ജോലി ചെയ്യുകയെന്നാല്‍ നാം മറ്റുള്ളവര്‍ക്കൊപ്പവും മറ്റുള്ളവരോടും സഹകരിച്ചും മറ്റുള്ളവര്‍ക്കു വേണ്ടിയും അദ്ധ്വാനിക്കുക എന്ന അര്‍ത്ഥവുമുണ്ട്. അവിടെ പാരസ്പരികതയും പരസ്പരബന്ധങ്ങളും കൂട്ടായ്മയുമുണ്ട്.

ലോകത്തെ നഗരങ്ങളിലും വ്യവസായ മേഖലകളിലും ബുദ്ധിപരവും ശാരീരികവുമായി പ്രവര്‍ത്തിക്കുന്ന ആയിരങ്ങളുടെ ചെറുതും വലുതുമായ അദ്ധ്വാനം കൊണ്ടാണ് യഥാര്‍ത്ഥമായ വികസനം സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അതിനാല്‍, അദ്ധ്വാനം അല്ലെങ്കില്‍ തൊഴില്‍ പൊതുനന്മയ്ക്കും സാമൂഹിക നന്മയ്ക്കുമുള്ള വ്യക്തിയുടെ സമഗ്രസ്‌നേഹമാണ് പ്രകടമാക്കുന്നത്.

നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്വാനിച്ചു ജീവിക്കാനും അദ്ധ്വാനം കൊണ്ട് ഭൂമുഖത്തെ നവീകരിക്കാനുമാണ് ദൈവം മനുഷ്യരോട് ആജ്ഞാപിച്ചിട്ടുള്ളത് (ഉല്‍. 2:15). അതിനാല്‍ വളര്‍ച്ചയുടെ വഴിയാണ് അദ്ധ്വാനം. എന്നാല്‍, സമഗ്രവളര്‍ച്ചയാണ് നാം ലക്ഷ്യംവയ്‌ക്കേണ്ടത് – പാപ്പാ പറഞ്ഞു.