സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു; നിർണ്ണായക തീരുമാനങ്ങൾ ഉടനടി വേണം: കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പാപ്പാ

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് അടിയന്തര നടപടികൾ ഉടനടി ഉണ്ടാവണമെന്നും അതിനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ. ഊർജ്ജ പരിവർത്തനവും പൊതുഗൃഹ സംരക്ഷണവും എന്ന വിഷയത്തിൽ നടന്ന ഉന്നതതല സമ്മേളനത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

മൾട്ടിനാഷണൽ എണ്ണക്കമ്പനികളുടെ പ്രതിനിധികളും സിഇഒ-മാരും ഉൾപ്പെടെയുള്ളവരാണ് പാപ്പായെ ശ്രവിച്ചത്. മനുഷ്യകുലത്തിന്റെ തന്നെ നിലനിൽപ്പിനും ഭാവിക്കും ഭീഷണിയാവുന്നതാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനമെന്നും ഇപ്പോഴത്തെ അപകടനില തരണം ചെയ്യാൻ അധികാരികൾ വേണ്ടത് ചെയ്യണമെന്നും പാപ്പാ പറഞ്ഞു.

പാവങ്ങളോടും വരുംതലമുറയോടുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ നാം കുറ്റം ചെയ്തിരിക്കുന്നത്. കാരണം, കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. ഭൂമിയുടെയും പാവങ്ങളുടെയും കരച്ചിലിന് നാം ഉത്തരം നൽകിയേ മതിയാവൂ.

സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാൻ സാധിക്കും എന്നതിനേക്കാൾ എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിച്ചുതുടങ്ങണം. നിർണ്ണായക തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് അതിന് ആവശ്യം. അങ്ങനെ ചെയ്താൽ കൂടുതൽ മോശമായവ അഭിമുഖീകരിക്കാതെ മുന്നോട്ടുപോകാം. പാപ്പാ പറഞ്ഞു.