പാവങ്ങളുടെ ആഗോള ദിനത്തിൽ പാവങ്ങൾക്കൊപ്പം പാപ്പായുടെ ഭക്ഷണം

പാവങ്ങളുടെ ആഗോള ദിനത്തിൽ പാവങ്ങളായ ആയിരത്തിയഞ്ഞൂറ് പേർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ഉച്ച ഭക്ഷണം കഴിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ബലിയർപ്പണത്തിന് ശേഷമാണ് പാപ്പ ഇവർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. റോം, ഇറ്റലി എന്നീ രൂപതകളിൽ നിന്നുള്ളവരാണ് ഭക്ഷണത്തിൽ പങ്ക്‌ചേർന്നത്.

സന്നദ്ധസംഘടനകളും സഭാകൂട്ടായ്മകളും രൂപതാതലത്തിലും, പ്രാദേശിക തലത്തിലും, രാജ്യാന്തരതലത്തിലും പാവങ്ങളായവരുടെ പ്രതിനിധികളാണ് പാപ്പയുടെ സമൂഹബലിയർപ്പണത്തിൽ പങ്കെടുത്തത്. നവ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്റെ തിരുസംഘമാണ് പാവങ്ങളുടെ ആഗോള ദിനത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

‘ദരിദ്രന്റെ പ്രത്യാശ ഒരിക്കലും നഷ്ടമാകുകയില്ല’ എന്ന സങ്കീർത്തന ഭാഗമാണ് ഇത്തവണത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. 2016-ൽ കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന അവസരത്തിൽ ഫ്രാന്സിസ് പാപ്പ തന്നെയാണ് ദരിദ്രര്ക്കുവേണ്ടിയുള്ള ആഗോളദിനം എന്ന പേരിലുള്ള ആചരണത്തിന് തുടക്കം കുറിച്ചത്. ഇതിന് ഓരോ വർഷം കഴിയും തോറും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.