ദക്ഷിണ സുഡാന്റെ അനുരഞ്ജനത്തിനായി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ

ദക്ഷിണ സുഡാന്റെ അനുരഞ്ജനത്തിനും സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുമായി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നടന്ന പ്രാർത്ഥനയിലാണ് പാപ്പാ നന്മ നിറഞ്ഞ മറിയമേ ചൊല്ലി സുഡാന് വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആവശ്യപ്പെട്ടത്.

“ഈ വർഷം താൻ സന്ദർശിക്കാനിരിക്കുന്ന സൗത്ത് സുഡാൻ ജനത്തെ കുറിച്ച് ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്. ദക്ഷിണ സുഡാനിലെ ജനങ്ങൾ സമീപ വർഷങ്ങളിൽ വളരെയധികം കഷ്ടതകളിലൂടെയാണ് കടന്നു പോയത്. ആ കഷ്ടതകൾക്കിടയിലും മെച്ചപ്പെട്ട ഭാവി പ്രതീക്ഷിക്കുകയും പ്രത്യേകിച്ച് കലാപത്തിന് അന്ത്യം വരും എന്നും അവർ വിശ്വസിക്കുന്നു. ഈ രാജ്യത്തോട് ഒരു പ്രത്യേക സ്നേഹം എനിക്ക് ഉള്ളതിനാൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.” പാപ്പാ പറഞ്ഞു. ഒപ്പം തന്നെ ബൊളീവിയയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുവാൻ പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടു.

ദക്ഷിണ സുഡാന്റെ അനുരഞ്ജനം പ്രത്യേകമായി ആഗ്രഹിച്ചു കൊണ്ട് എല്ലാ കത്തോലിക്കരും നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലണം എന്നും പാപ്പാ ആവശ്യപ്പെട്ടു. ദക്ഷിണ സുഡാനിലെ ആഭ്യന്തര യുദ്ധം ഏകദേശം 2 .5 മില്യൺ ആളുകളെയാണ് അഭയാർത്ഥികളാക്കിയത്. ഒരു മില്യണിലധികം ആളുകൾ ആ നാട് ഉപേക്ഷിച്ചു പോയി.