ക്രിസ്തുവിന്റെ ജനനം അനുസ്മരിക്കലാണ് ക്രിസ്തുമസെന്നകാര്യം വിശ്വാസികൾ മറന്നുപോകരുതെന്ന് ഫ്രാൻസിസ് മാർപാപ്പ. ദരിദ്രരെ വിസ്മരിച്ച് ഉപഭോഗസംസ്കാരത്തിൽ മുഴുകാനുള്ള അവസരമല്ല ക്രിസ്തുമസ്. കൂടുതൽ കൂടുതൽ സമ്മാനങ്ങൾ കൈമാറാനാണ് പരസ്യങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. ഇത്തരം ആഘോഷമല്ല ദൈവം ആഗ്രഹിക്കുന്നത്.
ദൈവത്തിന്റെ നിശബ്ദ സ്വരം ശ്രവിക്കാനാണ് ക്രിസ്തുമസ് ആവശ്യപ്പെടുന്നതെന്ന് ഇന്നലെ വത്തിക്കാനിൽ പ്രതിവാര പൊതുദർശന പ്രഭാഷണത്തിൽ മാർപാപ്പ പറഞ്ഞു.ദരിദ്രനെ സഹായിക്കാതെ മിന്നുന്ന വിളക്കുകൾ കത്തിക്കുന്നതും സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്നതും ക്രിസ്തുമസാവില്ല. ക്രിസ്തുവിനെ മാറ്റിനിർത്തി പുറംമോടിയുടെ ആഘോഷമായി ക്രിസ്തുമസിനെ മാറ്റരുത്. പാപ്പാ ഓര്‍മിപ്പിച്ചു.