അവിശ്വാസികളെ സ്പര്‍ശിച്ച ദിവ്യകാരുണ്യ അത്ഭുതം

വിശ്വാസികള്‍ക്കു മാത്രമല്ല, അവിശ്വാസികള്‍ക്കും അവരുടെ വിശ്വാസരാഹിത്യം പരിഹരിക്കുന്നതിനായി സ്വര്‍ഗത്തില്‍ നിന്ന് അടയാളങ്ങളും അത്ഭുതങ്ങളും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ഒരുകൂട്ടം ആളുകള്‍ക്ക് ദൈവം കൊടുത്ത അടയാളങ്ങളില്‍ പ്രധാനപ്പെട്ടതാണ് പോളണ്ടിലെ പോസ്‌നാനയില്‍ നടന്ന ഒരു സംഭവം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന സംഭവമാണെങ്കിലും ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിക്ക് ഉദാഹരണമായി ഇന്നും ഈ സംഭവത്തെ കരുതിപ്പോരുന്നു.

1399-ല്‍ പോളണ്ടിലെ പോസ്‌നാനില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം വലിയൊരു സന്ദേശമാണ്. അക്കാലത്ത് കത്തോലിക്കാവിശ്വാസത്തെ എതിര്‍ത്തിരുന്ന ഒരുകൂട്ടം ആളുകള്‍ പോളണ്ടില്‍ ഉണ്ടായിരുന്നു. എല്ലാ ആചാരങ്ങളെയും വിശ്വാസ സംബന്ധമായ എല്ലാ അനുഷ്ഠാനങ്ങളെയും എതിര്‍ത്തുകൊണ്ട് ജീവിച്ചിരുന്ന ഇക്കൂട്ടര്‍ ചേര്‍ന്നാണ് പോളണ്ടിലെ ഡൊമിനിക്കന്‍ ദേവാലയത്തിലെ ദിവ്യകാരുണ്യം മോഷ്ടിക്കാന്‍ ആലോചന നടത്തിയതും അതിനായി ഒരു സ്ത്രീയെ വീട്ട് വേലക്കാരിയുടെ വേഷം കെട്ടിച്ചുകൊണ്ട് ആ ദേവാലയത്തില്‍ എത്തിച്ചതും.

പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച അവര്‍ ഒരുമിച്ചുകൂടിയത് ഒരു വീടിന്റെ നിലവറയ്ക്ക് അകത്തായിരുന്നു. തിരുവോസ്തിയെ അതിന്റെ അങ്ങേയറ്റത്തോളം ആക്ഷേപിക്കാനും അവഹേളിക്കാനും തുടങ്ങി. അതില്‍ ഒരാള്‍, കൂര്‍ത്ത കമ്പി കൊണ്ട് തിരുവോസ്തിയില്‍ ആഞ്ഞുകുത്തി. ഈ സമയം കര്‍ത്താവിന്റെ തിരുഹൃദയത്തില്‍ നിന്നെന്ന പോലെ അവിടെ നിന്നും രക്തം ചിതറിത്തെറിച്ച്  ഒഴുകാന്‍ തുടങ്ങി. അത്ഭുതപരിഭ്രാന്തരായ സംഘം തിരുവോസ്തി ദൂരെ കൊണ്ടുപോയി കളയാന്‍ തീരുമാനിച്ചു. ആ സമയം കൂട്ടത്തില്‍ ഉണ്ടായിരുന്ന അന്ധയായ ഒരു പെണ്‍കുട്ടിക്ക് കാഴ്ച കിട്ടിയത് അവര്‍ ശ്രദ്ധിച്ചത് അപ്പോഴാണ്. തിരുവോസ്തിയില്‍ നിന്നും തെറിച്ച രക്തം അവളുടെ കണ്ണുകളില്‍ വീണിരുന്നു. അവര്‍ ഭയന്ന് പട്ടണത്തിനു പുറത്തുള്ള ഒരു കുറ്റിക്കാട്ടില്‍ തിരുവോസ്തി കൊണ്ടുപോയി വലിച്ചെറിഞ്ഞു കളഞ്ഞു.

ആ സമയം അതുവഴി കടന്നുപോയ ഒരാള്‍ അവിടെ അസാധാരണമായ പ്രകാശം കണ്ട് അകത്തേയ്ക്ക് ചെന്നുനോക്കിയപ്പോള്‍ കണ്ടത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദിവ്യകാരുണ്യമാണ്. തുടര്‍ന്ന് സ്ഥലത്തെ മെത്രാന്‍ അവിടെ എത്തുകയും തിരുവോസ്തി വീണ്ടെടുക്കുകയും ചെയ്തു. ആ ദിവ്യകാരുണ്യം ഇപ്പോഴും സെന്റ് മേരീ മഗ്‌ദെലെന പള്ളിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ദേവാലയത്തില്‍ നടത്തുന്ന പ്രദക്ഷിണങ്ങള്‍ക്കും ആരാധനയ്ക്കുമെല്ലാം ഈ തിരുവോസ്തിയാണ് വണങ്ങുന്നത്.