പോലീസുകാരനെ മരണത്തിൽ നിന്ന് രക്ഷിച്ച പോക്കറ്റ് ബൈബിൾ

കലാപങ്ങൾ രൂക്ഷമായി നടക്കുന്ന ബൊളീവിയയിൽ പോലീസ് ഉദ്യോഗസ്ഥനെ മരണത്തിൽ നിന്ന് രക്ഷിച്ചത് വിശുദ്ധ ഗ്രന്ഥം. കലാപത്തിനിടെ അക്രമികളിൽ ഒരാൾ ഉതിർത്ത വെടിയുണ്ട പോലീസ് ഉദ്യോഗസ്ഥന്റെ പോക്കറ്റിലുണ്ടായിരുന്ന ബൈബിളിലാണ് തറച്ചത്.

ഇത് ഒരു അത്ഭുതമാണ് എന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ബോളീവിയൻ മാധ്യമങ്ങളോട് പറഞ്ഞു. ബൈബിളിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങളിലും ഫേസ്ബുക്കിലും മറ്റും വന്നതോടെയാണ് സംഭവം ലോകം മുഴുവൻ അറിയുന്നത്. പടിഞ്ഞാറൻ ബൊളീവിയൻ പ്രവിശ്യയിലെ സാന്താക്രൂസിലായിരുന്നു സംഭവം.

ക്രമസമാധാനത്തിനായി ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരുന്ന പോലീസുകാരന്റെ ഇടത്തേ നെഞ്ചിൽ വെടി കൊണ്ടെങ്കിലും, പോക്കറ്റിലുണ്ടായിരുന്ന ബൈബിളിൽ തടഞ്ഞതിനാൽ വെടിയുണ്ടയ്ക്ക് ശരീരത്തെ സ്പർശിക്കാനായില്ലായെന്ന് സ്പെഷ്യല്‍ ഫോഴ്സ് തലവന്‍ ഓസ്‌കാർ ഗുട്ടിയറസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥനെ അടിയന്തിര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പരിക്കുകളൊന്നും ഏറ്റിട്ടില്ലായെന്ന് വ്യക്തമായി.