വി. യൗസേപ്പിതാവിന്റെ വര്‍ഷത്തിലെ ആത്മീയാനുഗ്രഹങ്ങള്‍

2020 ഡിസംബര്‍ 8-ന് അമലോത്ഭവ മഹോത്സവത്തില്‍ ആരംഭിച്ച വി. യൗസേപ്പിതാവിന്റെ വര്‍ഷം 2021 ഡിസംബര്‍ 8-ന് സമാപിക്കും.

ആഗോളസഭാ മദ്ധ്യസ്ഥന്‍

ആഗോളസഭയുടെ മദ്ധ്യസ്ഥനായി വി. യൗസേപ്പിതാവിനെ 9-ാം പിയൂസ് പാപ്പാ 1870 ഡിസംബര്‍ 8-ന് പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. അമലോത്ഭവനാഥയുടെ തിരുനാളില്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയ ഡിക്രിയും വി. യൗസേപ്പിതാവിനെ സംബന്ധിച്ച അപ്പസ്‌തോലിക ലിഖിതം Patris Cordis, ‘പിതാവിന്റെ ഹൃദയം” എന്നിവയോടെയാണ് പാപ്പാ ആഗോളസഭയില്‍ വി. യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്.

ദൈവഹിതത്തിന് അനുസൃതമായി അനുദിനജീവിതം നയിക്കുവാന്‍ വി. യൗസേപ്പിതാവ് ഓരോ ക്രൈസ്തവനും കുടുംബങ്ങള്‍ക്കും മാതൃകയാണ് എന്ന് ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് വി. യൗസേപ്പിതാവിന്റെ ഓര്‍മ്മയില്‍ ചെലവഴിക്കാന്‍ ഒരു പ്രത്യേക വര്‍ഷക്കാലം പാപ്പാ ഫ്രാന്‍സിസ് നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥനയിലൂടെയും സല്‍പ്രവൃത്തികളിലൂടെയും തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധന്റെ മാതൃക അനുകരിക്കാമെന്നും നാം ഇന്ന് അഭിമുഖീകരിക്കുന്ന ജീവിതക്ലേശങ്ങളില്‍ നിന്നും സമാശ്വാസവും രക്ഷയും പ്രാപിക്കുവാന്‍ സകല വിശ്വാസികള്‍ക്കും യൗസേപ്പിതാവിന്റെ വര്‍ഷം സഹായകമാകുമെന്നും പാപ്പാ ഫ്രാന്‍സിസ് ഡിക്രിയില്‍ ആമുഖമായി പ്രസ്താവിച്ചിട്ടുണ്ട്.

വി. യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ പൂര്‍ണ്ണ പാപമുക്തിക്കുള്ള സാദ്ധ്യതകള്‍

ആത്മവിശുദ്ധീകരണത്തിനുള്ള വത്തിക്കാന്റെ അപ്പസ്‌തോലിക സ്ഥാപനം പ്രസിദ്ധപ്പെടുത്തിയ ഡിക്രി പ്രകാരം വി. യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തില്‍ ആത്മീയ ഒരുക്കത്തോടെ പങ്കെടുക്കുന്നവര്‍ക്ക് പൂര്‍ണ്ണ പാപമുക്തി പ്രാപിക്കുവാനുള്ള സാദ്ധ്യതകളുണ്ട്. പാപമോചനത്തിന്റെ കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം കൈക്കൊള്ളുകയും പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് വ്യത്യസ്തങ്ങളായ ആത്മീയകാര്യങ്ങളാല്‍ പൂര്‍ണ്ണ പാപമുക്തിക്ക് അര്‍ഹരാകുന്നത്.

ദൈവഹിതം തേടുന്നവര്‍ക്ക്

a) ദൈവപിതാവിന്റെ ഹിതത്തോട് പുത്രസഹജമായ വിധേയത്വവും അനുസരണയും കാണിച്ച യഥാര്‍ത്ഥമായ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും മനുഷ്യനെയാണ് സഭ വി. യൗസേപ്പിതാവില്‍ വിശ്വാസികള്‍ക്ക് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥനയെക്കുറിച്ചും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവഹിതത്തോടുളള വിധേയത്വം, ദൈവഹിതം എന്നീ വിഷയങ്ങളെക്കുറിച്ച് 30 മിനിറ്റ് ധ്യാനിക്കുകയോ, വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുകയോ ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ പാപവിമുക്തി ലഭിക്കുന്നതാണ്.

കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക്

b) വി. യൗസേപ്പിനെ സുവിശേഷം വിശേഷിപ്പിക്കുന്നത് ‘നീതിമാന്‍’ എന്ന ഇരട്ടപ്പേരോടെയാണ് (മത്തായി 1:19). ദൈവികരഹസ്യങ്ങളുടെ അഗാധതയെ മൗനമായും വിശ്വസ്തതയായും ഹൃദയത്തിലേറ്റി സമൂഹത്തിലും കുടുംബത്തിലും മാന്യമായും കാരുണ്യത്തോടെയും ജീവിച്ച ലാളിത്യമാര്‍ന്നൊരു മനുഷ്യനായിരുന്നു നസ്രത്തിലെ ജോസഫ്. ഇന്നും നിശബ്ദതയുടെയും പ്രാര്‍ത്ഥനയുടെയും വിവേകത്തിന്റെയും വിശ്വസ്തതയുടെയും നീതിയുടെയും മാതൃക ക്രൈസ്തവമക്കളും പാലിക്കേണ്ടതാണെന്ന് ഡിക്രി അനുസ്മരിപ്പിക്കുന്നു. ഇതിന്റെ വെളിച്ചത്തില്‍ ആത്മീയവും ഭൗതികവുമായ കാരുണ്യപ്രവൃത്തികള്‍ വേണ്ട ഒരുക്കത്തോടെ ചെയ്യുന്നവര്‍ ഈ പ്രത്യേക വര്‍ഷത്തില്‍ പൂര്‍ണ്ണ പാപമുക്തിലബ്ധിക്ക് അര്‍ഹരായിത്തീരും.

കുടുംബങ്ങളുടെ കൂട്ടായ്മയില്‍

c) വി. യൗസേപ്പിന്റെ ശ്രദ്ധേയമായ വിശേഷണമാണ് ‘തിരുക്കുടുംബ പാലകന്‍’ എന്നത്. കന്യകാമറിയത്തിന്റെ വിരക്തനായ ഭര്‍ത്താവ്, യേശുവിന്റെ നൈയ്യാമികപിതാവ് എന്നിങ്ങനെ നസ്രത്തിലെ കുടുംബത്തെ തന്റെ കരവേല കൊണ്ടും വിരക്തമായ ജീവിതം കൊണ്ടും പരിപാലിച്ച പുണ്യവാന്‍ ഇന്നും കുടുംബങ്ങള്‍ക്ക് പ്രചോദനവും മാദ്ധ്യസ്ഥനും മാതൃകയുമാണ്. അതിനാല്‍ ഈ ജൂബിലി വര്‍ഷത്തില്‍ ആത്മീയവും കൗദാശീകവുമായ ഒരുക്കങ്ങളോടെ കുടുംബങ്ങളില്‍ ഒരുമയോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരും കുടുംബങ്ങളിലെ കൂട്ടായ്മയ്ക്കായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരും പൂര്‍ണ്ണ പാപമുക്തിക്ക് അര്‍ഹരാണെന്ന് ഡിക്രി രേഖപ്പെടുത്തുന്നു.

തൊഴില്‍ വിശ്വസ്തതയോടെ ചെയ്യുന്നവര്‍ക്ക്

d) 1955ല്‍ 12-ാം പിയൂസ് പാപ്പായാണ് വി. യൗസേപ്പിനെ ‘തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍’ ആയി സഭാമക്കള്‍ക്കു നല്‍കിയത്. അതുവഴി തൊഴിലിന്റെ മഹാത്മ്യം, സാമൂഹികജീവിതവും നിയമങ്ങളും, മനുഷ്യാവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ മൂല്യങ്ങള്‍ കൈമാറുവാനാണ് വി. യൗസേപ്പിന്റെ മാതൃകയിലും മാദ്ധ്യസ്ഥത്തിലും സഭ ഉദ്‌ബോധിപ്പിക്കുന്നത്. അതിനാല്‍ ഓരോരുത്തരും അവരുടെ തൊഴിലിനെ പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണ പാപമുക്തി ലബ്ധിക്കായി പരിശ്രമിക്കുണമെന്ന് സഭ ആഗ്രഹിക്കുന്നു.

പീഡിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍

e) ഈജിപ്തിലേയ്ക്കുള്ള തിരുക്കുടുംബത്തിന്റെ പലായനവും കുടിയേറ്റവും സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്തായി 2:14). മനുഷ്യര്‍ അപകടസന്ധികളും, പരിത്യക്തതയും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുമ്പോള്‍ ദൈവം കാവല്‍ക്കാരനായി എത്തുമെന്നാണ് ഈ സംഭവം പഠിപ്പിക്കുന്നത്. അതിനാല്‍ ക്ലേശിക്കുന്ന കുടിയേറ്റക്കാര്‍ക്കും പീഡിതരായ ക്രൈസ്തവര്‍ക്കും വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും സഭ പൂര്‍ണ്ണ പാപമുക്തി വാഗ്ദാനംചെയ്യുന്നു.

വിശുദ്ധന്റെ ദിനാചരണങ്ങളില്‍ പങ്കുചേരാം

f) വി. യൗസേപ്പിന്റെ വണക്കത്തിനും മാദ്ധ്യസ്ഥതയ്ക്കുമുള്ള ആഗോളപ്രസക്തി ഈ ഡിക്രി പുനര്‍സ്ഥാപിക്കുന്നുണ്ട്. ഇതുവഴി മാര്‍ച്ച് 19-ലെ വി. യൗസേപ്പിതാവിന്റെ തിരുനാള്‍, മെയ് 1-നുള്ള തൊഴിലാളി മദ്ധ്യസ്ഥന്റെ തിരുനാള്‍, ബൈസന്റൈന്‍ പാരമ്പര്യത്തിലെ യൗസേപ്പിതാവിന്റെ ഞായര്‍ എന്നീ ദിനങ്ങള്‍ പൂജ്യമായി പാലിക്കുകയും അന്നാളുകളില്‍ കൗദാശികമായ ഒരുക്കത്തോടെ പങ്കെടുത്ത് പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ പൂര്‍ണ്ണ പാപമുക്തി ലഭിക്കുവാന്‍ അര്‍ഹരാണ്.

അജപാലന മേഖലയില്‍ ഉള്ളവര്‍ക്ക്

g) അജപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കുമ്പസാരത്തിന്റെ കൂദാശ, രോഗീലേപനം, രോഗികള്‍ക്ക് പരിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നിവ തീക്ഷ്ണതയോടെ പരികര്‍മ്മം ചെയ്യുകയും രോഗീപരിചരണത്തില്‍ വ്യാപൃതരായിക്കൊണ്ട് പരിശുദ്ധ പിതാവിന്റെ നിയോഗത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും പൂര്‍ണ്ണ പാപമുക്തി ലഭിക്കുന്നതാണ്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.