സീറോമലബാർ സഭയുടെ തനിമ കാത്തുസൂക്ഷിച്ചതിൽ പ്ലാസിഡച്ചന്റെ പങ്കു നിര്‍ണായകം

കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചനെന്നു ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ നടന്ന പ്ലാസിഡച്ചന്റെ മുപ്പത്തി മൂന്നാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സീറോ മലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കുന്നതില്‍ ഫാ. പ്ലാസിഡ് ജെ. പൊടിപാറയുടെ സംഭാവനകള്‍ മഹത്തരമാണ്. ക്രാന്തദര്‍ശിയായ സഭാ സ്‌നേഹിയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയെ വളര്‍ത്തുന്നതില്‍ പ്ലാസിഡച്ചന്‍ ഏറെ പരിശ്രമിച്ചിരുന്നു” എന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ റവ.ഡോ.വര്‍ഗീസ് കൊച്ചുപറന്പില്‍, ഫാ. ജോണ്‍ പള്ളുരുത്തിയില്‍ സിഎംഐ, ഫാ. ലുദുവിക്ക് പാത്തിക്കല്‍ സിഎംഐ, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ.ജോണ്‍ പള്ളുരുത്തി സിഎംഐ എഴുതിയ പ്ലാസിഡ് ജെ. പൊടിപാറ എസ്റ്റാബ്ലിഷ്‌മെന്റ് ഓള്‍ ഇന്ത്യ ജൂറിഡിക്ഷന്‍ എന്ന പുസ്തകത്തിന്റെയും സബീഷ് നെടുംപറന്പില്‍ എഴുതിയ ഒരു പരിചാരകന്റെ ഓര്‍മ്മക്കുറിപ്പ് എന്ന പുസ്തകത്തിന്റെയും പ്രകാശന കർമ്മവും സമ്മേളനത്തിൽ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.