മ്യാന്മറിന് സഹായഹസ്തവുമായി ഫിലിപ്പീൻസിലെ സഭ

കോവിഡ്-19 രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഫിലിപ്പീൻസിലെ സഭയിൽ നിന്ന് മ്യാന്മറിലേക്ക് സഹായങ്ങളും സേവനങ്ങളും എത്തിക്കുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയിൽ മ്യാന്മറിലെ രാഷ്ട്രീയ – സാമ്പത്തിക – ആരോഗ്യമേഖലകൾ തകർന്നിരിക്കുകയാണ്. ആശുപത്രികൾ പ്രവർത്തനരഹിതവും ഓക്സിജന്റെ അഭാവവും ജനങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹായഹസ്തവുമായി ഫിലിപ്പീൻസ് എത്തിയിരിക്കുന്നത്.

മ്യാന്മറിലെ ആശുപത്രികൾ അടച്ചിട്ടിരിക്കുന്നതിനാൽ സന്നദ്ധപ്രവർത്തകർ വീടുകളിലൂടെ സന്ദർശനം നടത്തുകയും ആരോഗ്യപരിരക്ഷ നൽകുകയുമാണ് നിലവിൽ ചെയ്യുന്നത്. “ഈ ദുഃഖകരമായ നിമിഷങ്ങളിൽ ഫിലിപ്പീൻസിലെ സഭ ഞങ്ങൾക്കൊപ്പം നിൽക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. സമാധാനത്തിനു വേണ്ടിയുള്ള തീവ്രമായ പ്രാർത്ഥനയും അനുരഞ്ജനത്തിനായുള്ള ആഹ്വാനവും ഞങ്ങളുടെ ജനങ്ങൾക്ക് നിരന്തരമായ പിന്തുണ നൽകുന്നു. ഞങ്ങളുടെ ചരിത്രത്തിലെ വളരെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെ കൂട്ടായ്മ ഒരു ചലിക്കുന്ന ആംഗ്യമാണ്‌” – മ്യാന്മറിന്റെ കർദ്ദിനാൾ ചാൾസ് ബോ പറഞ്ഞു.

വർദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം മ്യാന്മറിലെ ഏകദേശം 3. 4 ദശലക്ഷം ആളുകളെ പട്ടിണിയിലാക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. രാജ്യം സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്നും മ്യാന്മറിലെ ജനസംഖ്യയുടെ പകുതിയും 2022 -ഓടെ ദാരിദ്ര്യത്തിലേക്ക് അകപ്പെടുമെന്നും യു എൻ മുന്നറിയിപ്പ് നൽകി. മ്യാന്മറിൽ സമാധാനം പുലരുന്നതിനായി ഫിലിപ്പീൻസിലെ സഭ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക വിശുദ്ധ ബലിയർപ്പണവും പ്രാർത്ഥനയും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.