പോലീസ് അറസ്റ്റ് ചെയ്ത ഒൻപത് സ്വദേശി ഗ്രൂപ്പ് നേതാക്കളെ കൊലപ്പെടുത്തിയതിനെ അപലപിച്ച് കത്തോലിക്കാ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. ഡിസംബർ 30-നാണ് ഫിലിപ്പീൻസിലെ തപസിലെയും ജമിന്ദാനിലെയും 17 തദ്ദേശീയ സമുദായങ്ങളുടെ കൂട്ടായ്മയായ തുമണ്ടോക് തദ്ദേശ ഗ്രൂപ്പിൽ നിന്നും 28 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇങ്ങനെ അറസ്റ്റ് ചെയ്ത ഒൻപതു പേരെയാണ് പോലീസ് കൊലപ്പെടുത്തിയത്.
എന്നാൽ, ഇവർ പൊലീസിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചു എന്നാണ് പോലീസ് അധികൃതർ വാദിക്കുന്നത്. ഈ വിഷയത്തിൽ കാപ്പിസ് അതിരൂപതയുടെ സോഷ്യൽ ആക്ഷൻ സെന്റർ ഒരു സമ്പൂര്‍ണ്ണ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം മനുഷ്യാവകാശ കമ്മീഷൻ (സിഎച്ച്ആർ) ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചു. സാൻ കാർലോസിലെ ബിഷപ്പ് ജെറാർഡോ അൽമിനാസയും അക്രമത്തെ അപലപിച്ചു.
“ഒരു ക്രിസ്ത്യൻ രാജ്യം ക്രിസ്തുമസ് ആഘോഷിക്കുകയും പുതുവത്സരത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നത് ഇങ്ങനെയാണോ? നിരായുധരെ കൊല്ലേണ്ട ആവശ്യമുണ്ടോ? ഒമ്പത് ആദിവാസി നേതാക്കൾ കൊല്ലപ്പെട്ടതിനെ അത്ര നിസ്സാരമായി കാണുവാൻ കഴിയില്ല. പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരും പ്രാഥമിക ആവശ്യങ്ങൾ വേണ്ടപ്പെട്ടവരുമായ ഈ തദ്ദേശവാസികളെ സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം” -ബിഷപ്പ് അൽമിനാസ പറഞ്ഞു.