പനാമയില്‍ എത്തുന്ന യുവജനങ്ങളുടെ മദ്ധ്യസ്ഥരായ പുണ്യാത്മാക്കള്‍

എല്‍ സാല്‍വദോറിലെ രക്തസാക്ഷി, ഓസ്‍കര്‍ റൊമേരോ ഉള്‍പ്പെടെ 8 വിശുദ്ധാത്മാക്കള്‍ ഇത്തവണ പനാമയിലെ ലോക യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് മദ്ധ്യസ്ഥരാകും. സംഘാടക സമിതിയുടെ പ്രസിഡന്‍റും പനാമയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവാ അറിയിച്ചു.

യുവജനങ്ങള്‍ അവരുടെ ഉടുപ്പും ഭാണ്ഡവും മാത്രമായിട്ടല്ല വരുന്നത്, അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളുമായിട്ടാണ് പനാമ യുവജനമേളയിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നത്. യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥരും പാലകരുമായി സംഘാടകസമിതിയിലെ യുവജനപ്രതിനിധികള്‍ തന്നെ തിരഞ്ഞെടുത്ത പ്രത്യേക പുണ്യാത്മാക്കളുടെ മാദ്ധ്യസ്ഥവും സഹായവും തേടിക്കൊണ്ടാണ് ആയിരക്കണക്കിന് യുവജനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പനാമയിലേയ്ക്കു സഞ്ചരിക്കുന്നത് എന്ന് ആര്‍ച്ചു ബിഷപ്പ് ഹൊസ്സെ വ്യക്തമാക്കി.

സാന്‍ സാല്‍വദോറിന്‍റെ വിശുദ്ധനും രക്തസാക്ഷിയുമായ ഓസ്‍കര്‍ റൊമേരോ,മെക്സിക്കോയിലെ വിശുദ്ധ ജുവാന്‍ ദിയേഗോ,നിക്കരാഗ്വയിലെ വാഴ്ത്തപ്പെട്ട മരിയ റൊമേരോ മെനേസിസ്, പെറുവിലെ വിശുദ്ധ റോസ് ദെ ലീമ, മെക്സിക്കോയിലെ രക്തസാക്ഷിയും യുവവിശുദ്ധനും ഹൊസ്സെ സാഞ്ചസ്, പെറുവിലെ മാര്‍ട്ടി ഡി പോറസ്, യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവ്, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, യുവജനങ്ങളുടെ പിതാവായ വിശുദ്ധ ജോണ്‍ബോസ്ക്കോ എന്നിവരാണ്‌ യുവജനോത്സവത്തില്‍ പങ്കെടുക്കുന്നവരുടെ മദ്ധ്യസ്ഥര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.