ആണ്ടുവട്ടത്തെ 52 ആഴ്ചകളില്‍ ഒരാഴ്ച വിശുദ്ധവാരമാണ്. വലിയ ആഴ്ചയെന്നും ഇതിനെ വിളിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാം സംഭവങ്ങളും ഒത്തുകൂടുന്ന ഒരു ആഴ്ച. കുരുത്തോല കൈകളിലെടുത്ത് ഓശാന പാടിയവര്‍ പിന്നെ കല്ലുകളെടുത്ത് അവനെ ക്രൂശിക്കുക എന്ന് ആക്രോശിക്കുന്ന ചില അപൂര്‍വ്വരംഗങ്ങള്‍.
യഹൂദരുടെ ദേശീയതയുടെയും ആദ്ധ്യാത്മികതയുടെയുമെല്ലാം കേന്ദ്രമായിരുന്ന ജറുസേലമിലേയ്ക്കുള്ള യേശുവിന്റെ രാജകീയയാത്ര ആരംഭിക്കുന്നത്, നാഥാ ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനയോടെയാണ്. കാരണം, ക്രിസ്തു അവര്‍ പ്രതീക്ഷിച്ചിരുന്ന ഒരു രാജാവായിരുന്നു. തങ്ങളെ രക്ഷിക്കാന്‍ ആഗതനാകുന്ന ഒരു നേതാവ്. പക്ഷേ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകിടംമറിച്ചുകൊണ്ട് അവന്‍ ആഗതനായത് ഒരു സാമാധാനപ്രിയനായിട്ടാണ്.
ഓശാന മൂന്ന് ചിന്തകള്‍ നല്‍കുന്നുണ്ട്.
1. കുരുത്തോലകള്‍ തന്നെയാണ് കുരിശോലകള്‍
കുരുത്തോലകള്‍ കൈകളിലേന്തി അവര്‍ ആര്‍പ്പുവിളിച്ചു… രാജാധിരാജന് ഓശാന… കര്‍ത്താവിന്റെ നാമത്തില്‍ വന്നവന്‍ അനുഗ്രഹീതന്‍. റോമന്‍ ആധിപത്യത്തിന്റെ അരക്ഷിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന യഹൂദജനം യേശുവിനെ കണ്ടത് ഒരു നേതാവായിട്ടാണ്. അതുകൊണ്ടു തന്നെ അവരുടെ സ്വരവും കരവും ആരവങ്ങളായി. വസ്ത്രം വിരിച്ചപ്പോഴും മരച്ചില്ലകള്‍ വീശിയപ്പോഴും അവര്‍ പ്രതീക്ഷിച്ചിരുന്നത് ഒരു നേതാവിനെയാണ്. മാനത്തെ അമ്പിളിമാമനെ വേണമെന്നു പറഞ്ഞാല്‍പ്പോലും പിടിച്ചുനല്‍കുവാന്‍ സന്നദ്ധതയുള്ള ഒരു ദിവസം. എന്നാല്‍, യേശു നോക്കിയത് ഓശാനഗീതികളിലേയ്ക്കല്ല. മറിച്ച്, ഓശാനയുടെ അര്‍ത്ഥധ്വനികളിലേയ്ക്കാണ്. ‘നാഥാ ഞങ്ങളെ രക്ഷിക്കണേ’ എന്ന അവരുടെ ഹൃദയത്തിന്റെ നൊമ്പരങ്ങളിലേയ്ക്ക്…
മനുജന്റെ നിലവിളിയില്‍ യേശു മൗനിയാകില്ല അത് സ്പഷ്ടം. ജീവിതത്തില്‍ കുറെ ഓശാനകള്‍ ആഗ്രഹിക്കുവരാണ് നമ്മള്‍. എന്നാല്‍ ഓശാന കുരുത്തോലകളാണ് പീന്നിട് കുരിശോലകളായി പെസഹാ അപ്പത്തില്‍ മുദ്രണം ചെയ്യപ്പെടുന്നതും നമ്മള്‍ ഭക്ഷിക്കുന്നതും പീന്നിട് വിഭൂതിയില്‍ ചാരമായി നെറ്റിയില്‍ ചാര്‍ത്തപ്പെടുന്നതും. അതുകൊണ്ട് ജീവിതത്തിലെ സന്തോഷങ്ങളും ഉന്നതികളും നേട്ടങ്ങളും ശാശ്വതമല്ല എന്ന് തിരിച്ചറിയാം.
2. കുതിച്ചുചാട്ടങ്ങളുടെ കുതിരയല്ല; മറിച്ച് ശാന്തനായ കഴുതയാകുക
‘കഴുത’ എന്ന് വിളിച്ചാല്‍ പിന്നെ പരിഭവമായി പരാതിയായി ശത്രുതയായി. പക്ഷേ, പാലസ്തീനായിലെ പാരമ്പര്യമനുസരിച്ച് കഴുത ഒരു ബഹുമാന്യ മൃഗമായിരുന്നു. രാജാക്കന്മാര്‍ യുദ്ധത്തിനു പോവുക കുതിരപ്പുറത്തും സമാധാനദൗത്യത്തിനായി പോവുക കഴുതപ്പുറത്തുമാണ്. ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ‘കഴുത’യോളം നീ താഴ്ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് അര്‍ത്ഥം നീ ക്രിസ്തുവിനെ സംവഹിക്കാന്‍ പാകമായി എതാണ്. കാരണം, ‘എനിക്ക് അതിനെക്കൊണ്ട് ആവശ്യമുണ്ട് എന്നുള്ള’ ക്രിസ്തുവിന്റെ മന്ത്രണം ഇന്ന് നിന്നെ നോക്കിയല്ല, എളിമപ്പെടുന്നവരെ നോക്കിയാണ്. സഹനങ്ങള്‍ കുരിശുകളാക്കാതെ അതിനെ എന്റെയും നിന്റെയും മനോഭാവങ്ങളെ എളിമപ്പെടുത്താനുള്ള മാര്‍ഗ്ഗമാക്കുക.
3. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ദേവാലയമാകുക/ യഥാര്‍ത്ഥ ആരാധനയാകുക
ദേവലായം അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആലയമാണ്. അവിടെ ധനികനെന്നോ, പാമരനെന്നോ, പണ്ഡിതനെന്നോ, കുലീനനെന്നോ ഒന്നും തരംതിരിവില്ല. ആ ബലിക്കല്ലിനു ചുറ്റും എല്ലാവരും തുല്യരാണ്. നല്ല സമരിയാക്കാരന്റെ ഉപമയില്‍ യേശു പ്രശംസിക്കുക ബലിയര്‍പ്പിക്കുവാന്‍ തിടുക്കം കൂടിപ്പോയ പുരോഹിതനെയല്ല. മറിച്ച്, സഹജന്റെ മേല്‍ കണ്ണുകള്‍ തുറന്ന് അവന്റെമേല്‍ കാരുണ്യം കാട്ടിയ സമരിയായന്റെ മേലാണ്. അതുകൊണ്ട് സ്വാര്‍ത്ഥലാഭം നോക്കി ജീവിക്കുന്ന ചില മനോഭാവങ്ങള്‍ മാറ്റിവച്ച് സഹോദര്യത്തിന് വില കല്പിക്കാം. കാരണം, ദേവാലയം എന്നാല്‍ മനുഷ്യനും ദൈവവും സന്ധിക്കുന്ന ഇടമാണ്. എങ്കില്‍, ഇനി നിന്റെ ഹൃദയം ദേവലയമാകട്ടെ. മനസ്സ് ശ്രീകോവിലാകട്ടെ. ജീവിതം ബലിവേദിയാകട്ടെ…
കുരുത്തോലകള്‍ കൈകളിലേന്തി ജീവിതത്തിലുള്ളതും ഉള്ളവയും ഉണ്മയും അവനായി അര്‍പ്പിച്ച് നമുക്കും പാടാം… ‘രാജാധിരാജന് ഓശാന’