പാലാ രൂപതാ കേന്ദ്രത്തില്‍ പ്രവാസി കാര്യാലയം തുറന്നു

പാലാ രൂപതാംഗങ്ങളായ പ്രവാസികളുടെ ഏകോപനത്തിനും ഉന്നമനത്തിനുമായി പാലാ രൂപതാ കേന്ദ്രത്തില്‍ പുതിയ പ്രവാസി കാര്യാലയം തുറന്നു. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മുന്‍ മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, വികാരി ജനറല്‍മാരായ മോണ്‍. അബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാസികളുടെ കോര്‍ഡിനേറ്ററായി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറവും അസി. കോര്‍ഡിനേറ്ററായി ഫാ. സിറില്‍ തയ്യിലും നിയമിതരായി. കേരളത്തിനും ഇന്ത്യക്കും വെളിയിലുള്ള പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കു മാത്രമല്ല, മാതൃരാജ്യത്തിനും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ബിഷപ്പ് അനുസ്മരിച്ചു.സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ ലോകം മുഴുവനും ബാധിച്ചിരിക്കുന്ന കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്. വിദേശങ്ങളിലുള്ളവരും നാട്ടില്‍ അവരുടെ കുടുംബാംഗങ്ങളും വ്യത്യസ്തമായ പ്രതിസന്ധികളെ നേരിടുമ്പോള്‍ സാധ്യമായ സഹായസഹകരണങ്ങള്‍ രൂപതയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതാണെന്ന് ബിഷപ്പ് സൂചിപ്പിച്ചു.

മലയാളികളുടെ പൊതുവായും വിവിധ സമൂഹങ്ങളുടെയും രൂപതകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥലങ്ങളിലുള്ള വിവിധ പ്രസ്ഥാനങ്ങളെയും നന്ദിയോടെ അനുസ്മരിച്ച ബിഷപ്പ് അവരുമായി സഹകരിച്ചാണ് രൂപതയുടെ പ്രവാസി കാര്യാലയം പ്രവര്‍ത്തിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിവിധ ലക്ഷ്യങ്ങളോടെ മലയാളികള്‍ യാത്ര ആരംഭിച്ചപ്പോള്‍ പാലാ രൂപതക്കാരുടെ മുഖ്യ സാന്നിധ്യം ഉണ്ടായിരുന്നു.

തങ്ങളുടെ വിശ്വാസ പാരമ്പര്യങ്ങളും ജനിച്ച നാടിന്റെ നന്മയും കാത്തു സൂക്ഷിക്കുന്നതില്‍ പാലാ രൂപതയിലെ വിശ്വാസികള്‍ മുന്‍ഗണന നല്‍കിയിരുന്നതിനെ ബിഷപ്പ് നന്ദിയോടെ അനുസ്മരിച്ചു. പാലാ രൂപതയിലെ വിശ്വാസികള്‍ തങ്ങളുടെ കുടുംബങ്ങളില്‍നിന്നും വിദൂരത്തേക്ക് പോയിട്ടുള്ള കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും പരിശീലനത്തിനും നന്മയ്ക്കും എന്നും താല്പര്യം കാണിച്ചിരുന്നതിനെ ബിഷപ്പ് അഭിനന്ദിച്ചു. ഇപ്പോള്‍ രൂപതാ തലത്തില്‍ ഉള്ള ഒരു ഏകോപനം ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കടപ്പാട്: പാലാ രൂപതാ ഫേസ്ബുക്ക് പേജ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.