അപ്പരസീതാ മാതാവ്: ബ്രസീലിയൻ ജനതയുടെ മാതൃഭക്തിയുടെ പ്രതീകം

ലോകത്തിൽ ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമായ ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയാണ് അപ്പരസീതാ മാതാവ് (Our Lady of Aparecida). എല്ലാ വർഷവും ഒക്ടോബർ 12 -ന് ബ്രസീലിയൻ ജനത അപ്പരസീതാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു.

1717- ഒക്ടോബർ മാസത്തിൽ, അസുമർ പ്രവിശ്യയുടെ ഗവർണർ ആയിരുന്ന ഡോം പെഡ്രോ ദേ അൽമേഡ (Dom Pedro de Almeida) പാരാഹൈബ നദീതീരത്തുള്ള ഗ്രാമമായ ഗ്വാറാറ്റിൻക്വെറ്റയിൽ (Guaratinqueta) സന്ദർശനത്തിനായി വന്നു. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം ഒരു വിരുന്നൊരുക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. മത്സ്യം അവരുടെ വിരുന്നിൻ്റെ പ്രധാന വിഭവമായിരുന്നതിനാൽ മൂന്നു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പുറപ്പെട്ടു.

ഫിലിപ്പ് പെഡ്രോസോ, ഡൊമിംഗോസ് ഗാർസിയ, ജോവ ആൽ‌വസ് എന്നിവരാണ് തങ്ങളുടെ ബോട്ടിന്റെ പരാഹിബ നദിയിയിൽ മീൻ പിടിക്കാൻ പോയത്. മീൻ സമൃദ്ധമായി ലഭിക്കുന്ന കാലമല്ലായിരുന്നതിനാൽ അവർ അമലോത്ഭവ മാതാവിനോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. മണിക്കൂറുകൾ അധ്വാനിച്ചട്ടും ഒന്നും ലഭിക്കാത്തതിനാൽ തിരികെ പോകാൻ അവർ തീരുമാനിച്ചു. എങ്കിലും തിരികെ പോകുന്നതിനു മുമ്പ് അവസാനമായി ഒരിക്കൽ കൂടി വലയെറിയാൻ അവർ സന്നദ്ധരായി. വലയെറിഞ്ഞ ജോവ ആൽ‌വസ് എന്തോ കുടുങ്ങിയതറിഞ്ഞ് വല പതുക്കെ ബോട്ടിലേക്കു വലിച്ചു കയറ്റി. വലയിൽ കുടുങ്ങിയത് മത്സ്യമായിരുന്നില്ല; മറിച്ച്, ഒരു തടിക്കഷണമായിരുന്നു.

പരിശോധിച്ചപ്പോൾ തലയില്ലാത്ത ഒരു പ്രതിമയുടെ ഭാഗമാണന്നു മനസ്സിലാക്കി. അടുത്ത തവണ വലയെറിഞ്ഞപ്പോൾ വൃത്താകൃതിയിലുള്ള ഒരു ചെറിയ തടിക്കഷണം അവർക്കു ലഭിച്ചു. സൂക്ഷിച്ചു നോക്കിയപ്പോൾ തങ്ങൾക്കു ആദ്യം കിട്ടിയ പ്രതിമയുടെ ശിരസ്സാണന്നു തിരിച്ചറിഞ്ഞു. രണ്ടു ഭാഗങ്ങളും ചേർത്തു വച്ചപ്പോൾ പരിശുദ്ധ കന്യാകാ മറിയമാണന്നു തിരിച്ചറിഞ്ഞ അവർ ‘തങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട മറിയം’ എന്ന അർത്ഥത്തിൽ അപ്പരസീതാ എന്ന (Our Lady of Aparecida) ആ രൂപത്തിനു പേരു നൽകി.

കൂടെയുള്ള പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ലഭിച്ച ഉൾപ്രേരണയാൽ ആൽവസ് വീണ്ടും വലയെറിഞ്ഞു. ഇത്തവണ അവർ മൂവരും അതിശയിക്കത്ത രീതിയിൽ അവർക്കു മീൻ ലഭിച്ചു.

പിറ്റേദിവസം അവർ പ്രതിമയുടെ ശരീരത്തിൽ തല ഉറപ്പിച്ച് വൃത്തിയാക്കിയപ്പോൾ അവർക്കു പ്രിയപ്പെട്ട അമലോത്ഭവ മാതാവിൻ്റെ ഒരു കറുത്ത പതിപ്പാണെന്ന് അവർ തിരിച്ചറിഞ്ഞു. മുക്കുവരിൽ ഒരാൾ പരിശുദ്ധ കന്യകാമറിയത്തെ തൻ്റെ എളിയ ഭവനത്തിൽ സ്ഥാപിച്ചു. പ്രതിമയുടെ കഥയും മീൻ പിടുത്തത്തിൻ്റെ അത്ഭുഭുതവും കേട്ടറിഞ്ഞ് വളരെയധികം ആളുകൾ ആ ഭവനത്തിൽ തടിച്ചു കൂടി. താമസിയാതെ ഒരു ചെറിയ ചാപ്പൽ പണിതു. ജനക്കൂട്ടത്തിൻ്റെ ബാഹുല്യം കാരണം ഏതാനും നാളുകൾക്കുള്ളിൽ വലിയ ഒരു ചാപ്പൽ പണിതു. അപ്പരസീത മാതാവിൻ്റെ മാധ്യസ്ഥം വഴി നിരവധി രോഗശാന്തികളും അസാധാരണമായ അത്ഭുതങ്ങളും സംഭവിച്ചു.

1846 – ൽ ആരംഭിച്ച പുതിയ ദൈവാലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 1888 – ൽ പൂർത്തീയായി. പിന്നീടു രൂപം ദൈവാലയത്തിലേക്കു മാറ്റി. 1904 – ൽ വി വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ കല്പന പ്രകാരം, അമലോത്ഭവ മാതാവിൻ്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിൽ കിരീടം അണിയിച്ചു. പരിശുദ്ധ അമ്മയെ അമലോത്ഭവയായി പ്രഖ്യാപിച്ചതിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഓർമയ്ക്കായിട്ടാണ് ഇത് ചെയ്തത്. 1909 – ൽ ഒരു ചെറിയ ബസിലിക്കയുടെ (minor Basilica ) തലത്തിലേക്ക് ഉയർത്തപ്പെട്ട ഈ മരിയൻ ദൈവാലയത്തെ 1930 – ൽ പതിനൊന്നാം പീയൂസ്പ മാർപ്പാപ്പ ബസിലിക്കയായി ഉയർത്തുകയും അപ്പരസീത മാതാവിനെ (Our Lady of Aparecida) ബ്രസീലിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (1950 കളിൽ) ഒരു വലിയ ബസിലിക്കാ നിർമ്മിക്കാൻ തുടങ്ങി. 1980 -ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ ബസിലിക്കയുടെ കൂദാശ നിർവ്വഹിച്ചു.

വത്തിക്കാനിലെ വിശുദ്ധ പത്രോസിൻ്റെ ബസിലിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബസിലിക്കയാണ് അപ്പരസീതാ മാതാവിൻ്റെ ബസിലിക്കാ. ബ്രസിലിലെ സാവോ പൗളോയിക്കു സമീപമുള്ള ലോകത്തിലെ ഏറ്റവും വലിയ മരിയൻ ദൈവാലയത്തിൽ എകദേശം 45000 ത്തോളം വിശ്വാസികളെ ഉൾക്കൊള്ളും.

2017 ഒക്ടോബറിൽ അപ്പരസീത മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ മുന്നൂറാം വാർഷികം ബ്രസീലിൽ സമുചിതമായി ആഘോഷിച്ചിരുന്നു.

ബ്രസീലിയൻ ജനതയുടെ മരിയഭക്തിയുടെ പ്രതീകമായ അപ്പരസീതാ മാതാവ്, പ്രോട്ടസ്ട്ടന്റ്റ് സ്വാധീനത്താൽ മരിയഭക്തയിൽ കാതലായ ഇടിവു സംഭവിച്ച ബ്രസിലിനെ മാതൃ സവിധത്തിലേക്കു തിരികെ കൊണ്ടുവരുന്നതിൽ സവിശേഷ പങ്കു വഹിക്കുന്നു.

മരിയൻ മാരത്തോൺ പ്രാർത്ഥന 6: നിയോഗം – യുവജനങ്ങള്‍

1. തിരി കൊളുത്തുക
(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1-8
(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക.

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, ബ്രസീലിലെ അപ്പരസീതാ മാതാവിനോട് ചേര്‍ന്ന്‍ എല്ലാ യുവജനങ്ങളെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥനാ

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ പ്രത്യേകമായി അപ്പരസീതാ മാതാവിനോട് ചേര്‍ന്ന്‍ എല്ലാ യുവജനങ്ങളെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.