ഷിക്കാഗോ: ഷിക്കാഗോയിൽ രണ്ടു മലയാളി ഡീക്കൻമാർ വൈദികപട്ടം സ്വീകരിക്കുന്നു. ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ, ഡീക്കൻ രാജീവ് വലിയവീട്ടിൽ എന്നിവരാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. സീറോ മലബാർ രൂപതാംഗമായ ഡീക്കൻ കെവിൻ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറോ മലബാർ രൂപതയ്ക്കു വേണ്ടിയുള്ള ആദ്യ തദ്ദേശീയ വൈദികൻ ആണ് ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ.
ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വൈദികപട്ടം നല്കും. സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട്, രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ എന്നിവരും സഹകാർമികരായിരിക്കും.
മേയ് ആറിന് രാവിലെ 10.30ന് മാതൃഇടവകയായ ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ഫാ. കെവിൻ മുണ്ടയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പിക്കും. ചമ്പക്കുളം മുണ്ടയ്ക്കൽ കുടുംബാംഗവുമായ ടോമിന്റെയും വത്സയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ് കെവിൻ.
ഡീക്കൻ രാജീവ് വലിയവീട്ടിലിന്റെ പൗരോഹിത്യ സ്വീകരണം ജൂണിൽ നടക്കും. ഷിക്കാഗോ രൂപതാംഗമാണ്. ജൂൺ രണ്ടിന് റ്റാമ്പ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിലാണു ചടങ്ങുകൾ. ചങ്ങനാശേരി വലിയവീട്ടിൽ ജോർജിന്റെയും കുമരകം സ്വദേശിനി വിമല മക്കോറയുടെയും മകനാണ് ഡീക്കൻ രാജീവ്.