സീറോമലബാര്‍ സഭയുടെ രണ്ടാമത് ഓണ്‍ലൈന്‍ സിനഡ് ആരംഭിക്കുന്നു

കോവിഡു പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറോമലബാര്‍സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയൊന്‍പതാമത് സിനഡിന്റെ ഒന്നാം സെഷന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കുന്നു. 2021 ജനുവരി 11 മുതല്‍ 16 വരെയാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന സീറോമലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വന്നു സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈനായി സിനഡ് സമ്മേളനം നടത്തുന്നത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുകൊണ്ട് സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നേരത്തെ നല്‍കിയിരുന്നു. അതനുസരിച്ചു സീറോമലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി 2020 ആഗസ്റ്റ് മാസത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സിനഡ് നടന്നു.

ജനുവരി 11 തിങ്കളാഴ്ച മുതല്‍ 16 ശനിയാഴ്ച വരെയുള്ള ഒരോ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയ വ്യത്യാസം കണക്കിലെടുത്താണ് ഈ ക്രമീകരണം വരുത്തിയിട്ടുള്ളത്. സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. ഇരുപത്തിയൊന്‍പതാമത് സിനഡിന്റെ ഒന്നാം സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ മൗണ്ട് സെന്റ് തോമസില്‍ പൂര്‍ത്തിയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.