നന്മകൾ നൽകുന്ന ഓണം

ടോണി ചിറ്റിലപ്പിള്ളി

ഓരോ ഓണവും സന്തോഷത്തിന്റെ ഒരു പുതിയ അനുഭവമാണ് നാളിതുവരെ നൽകിയിട്ടുള്ളത്. ഈ കോവിഡ് കാലം കടന്നുപോകാനും പഴയ വിലക്കുകളില്ലാത്ത ലോകത്തേക്ക് മടങ്ങിപ്പോകാനുമുള്ള കാത്തിരിപ്പല്ലേ ശരിക്കും ഇക്കൊല്ലത്തെ നമ്മുടെ ഓണം? കുറെ ഒതുക്കി പറഞ്ഞാൽ, ഓണം എന്നുള്ളത് നല്ല നാളുകൾക്കു വേണ്ടിയുള്ള  പ്രതീക്ഷയാണ്.

പക്ഷേ, കാലം മാറുന്നതിനനുസരിച്ച് ഓണത്തിന്റെ ആഘോഷങ്ങള്‍ക്ക് വലിയ രീതിയിലുള്ള മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. ഒരുനേരത്തെ നിറവയര്‍ എന്ന സ്വപ്നത്തില്‍ നിന്ന് ആഡംബരങ്ങളുടെ ഉത്സവമായി ഓണം മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഓണം തരുന്ന സാഹോദര്യവും സന്തോഷവും ഊർജ്ജവും നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല.

മനുഷ്യരെല്ലാവരും വിവിധ ഭാവങ്ങളിൽ താലോലിക്കുന്ന ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെക്കുറിച്ചുള്ള വർത്തമാനങ്ങളോട് നിഷേധാത്മകമായ നിലപാടിൽ വർത്തമാനകാല-ലോക സാംസ്കാരിക-രാഷ്ട്രീയനായകർ അഭിരമിക്കുമ്പോഴും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐശ്വര്യത്തിന്റെയും സുവർണ്ണകാലത്തെ താലോലിക്കാൻ മലയാളിക്ക് കഴിയുന്നതിൽ നമുക്ക് അഭിമാനിക്കാം.

നമുക്ക് തിരികെ പോകാന്‍ കഴിയാത്തവണ്ണം നമ്മുടെ പഴയ നാട്ടുവഴികള്‍ മാറിയിട്ടുണ്ടാവാം. എന്നാല്‍ പരസ്പരം കൈ കോര്‍ത്തു പിടിച്ച് നമ്മള്‍ ഒരുമിച്ചു നടന്നാല്‍ വീണ്ടും ആ വഴികള്‍ നമ്മുടേതാവും. ഓണം ഐക്യപ്പെടലിന്റെ മഹാസംസ്‌കാരമാണ്. നമ്മുടെ തന്നെ ഇച്ഛയും കർമ്മവും കൊണ്ട് നമ്മുടെ പൊന്നോണങ്ങൾ നാം തന്നെ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

കാലവും ലോകവും അതിവേഗം സഞ്ചരിക്കുകയാണ്. അതിനോടൊപ്പം ചിലർ ഓടിയെത്തുന്നു; മറ്റു ചിലർ പിറകിലാകുന്നു. കൂടുതൽ പേരുടെ ഓണവും ദൃശ്യമാധ്യമങ്ങളിൽ ചിലവഴിക്കുന്നു. ഭൂരിഭാഗം ആളുകളും  മൊബൈൽ ഫോണുകളിലും സന്ദേശങ്ങളിലും ഓണം ആഘോഷിക്കുന്നു. ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോൾ ഇങ്ങനെ ആകാം. നമ്മുടെ കാലത്തെ ഓണം എത്ര നല്ലതായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഖിന്നരായി ഇരിക്കുകയല്ല വേണ്ടത്. കാലത്തിനൊപ്പം ഓടുകയാണ് വേണ്ടത്.

ഓണം ഒരിടത്ത് സ്ഥായിയായി നില്‍ക്കുകയും പുതിയ മനുഷ്യരും പുതിയ കാലവും പുതിയ ചിന്തകളും പുതിയ വ്യാഖ്യാനങ്ങളും ഓണത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നതെന്ന് ചിന്തിക്കുന്നതാകും നമുക്ക് നല്ലത്. മലയാളിയെ മലയാളിയായി നിലനിര്‍ത്തുന്ന അപൂര്‍വ്വം ആഘോഷങ്ങളിലൊന്നാണ് ഓണം. നാം മലയാളിയാണ്, കേരളീയനാണ് എന്ന പ്രാഥമികബോധം നമ്മില്‍ നിലനിര്‍ത്തുന്നത് ഒരുപക്ഷേ ഓണം തന്നെയല്ലേ? മഹത്തായ ഏകത്വദർശനമാണ് ഓണത്തിന്റെ കാതലായ സന്ദേശം. എല്ലാവരും ഒന്നാണെന്ന സമത്വബോധം.

ഓണത്തിന് ജാതിയില്ല, മതമില്ല, വർണ്ണ-വർഗ്ഗ-ലിംഗഭേദമേതുമില്ല. എല്ലാവരും മനുഷ്യരാണ്. പുതിയ തലമുറക്ക് ഓണം എന്താണെന്ന് അറിയില്ല എന്നു പറയാൻ വരട്ടെ. കേരളത്തിലെ പുതുതലമുറ പ്രളയകാലത്ത്‌ കാണിച്ചുതന്ന ഒരുമയുടെയും സഹായങ്ങളുടെയും സന്ദേശമാണ് നമ്മുടെ ഓണത്തിന്റെ പുതിയ സന്ദേശം. പ്രളയത്തിൽ ഒറ്റപ്പെട്ട് കുടുങ്ങിപ്പോയവരെ ജി.പി.എസ്. ഉപയോഗിച്ച്‌ കണ്ടെത്തി രക്ഷിക്കാൻ പുതിയ ‘ആപ്’ ഉണ്ടാക്കിയ തലമുറ ഓണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുകയാണ്.

ഓര്‍മ്മകളില്‍ നിന്നും പ്രതീക്ഷകളിലേക്ക് നമ്മെ തൊടുത്തുവിടുന്ന ഓണം കേരളീയസംസ്‌കാരത്തിന്റെ വസന്തപ്രതീക്ഷയാണ്. നന്മയും സമൃദ്ധിയും നാം പ്രതീക്ഷിക്കുന്നത് ഭൗതികതലത്തില്‍ മാത്രമല്ല, മനസ്സില്‍ വീശുന്ന ശുദ്ധിയുടെ വെളിച്ചത്തെയാണ് നാം ഓണപ്പുലരിയില്‍ കാണാനാഗ്രഹിക്കുന്നത്.

ഓണം എന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലത്തിലെ ശ്രാവണമാസം കാരണമാണ്. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയതെന്നും കരുതപ്പെടുന്നു. ഇനിയും ഏറെ അർത്ഥതലങ്ങൾ ഉണ്ട്; ഐതിഹ്യങ്ങളുണ്ട്.

ഓണത്തിന്റെ ആഘോഷങ്ങളിലും പരിഷ്കാരങ്ങൾ വന്നുകഴിഞ്ഞു. എന്നാലും ഓണത്തിന്റെ നന്മ കാലാകാലം നിലനിൽക്കും. മലയാളി മണ്മറയുന്നതു വരെ. സമൂഹത്തിന്റെ ശാന്തിയെയും സമാധാനത്തെയും എന്നന്നേക്കുമായി നിലനിർത്തുന്ന ആളുകളായി മാറ്റാൻ ഓണത്തിന് കഴിയട്ടെ. ഓണം നൽകുന്ന വർണ്ണങ്ങളും അതിന്റെ സന്തോഷവും നമ്മുടെ ഹൃദയങ്ങളിലും ജീവിതത്തിലും നിറയട്ടെ.

ടോണി ചിറ്റിലപ്പിള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.