ക്രിസ്മസ് ദിനത്തില്‍ ദുരിതബാധിതര്‍ക്കു തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ ഒരു കോടി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് കൈത്താങ്ങായി ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത ഒരു കോടി രൂപ സംഭാവന നല്‍കി.  ക്രിസ്മസ് ആശംസകള്‍ നേരാന്‍ രാവിലെ വെള്ളയമ്പലം അതിരൂപത കേന്ദ്രത്തിലെത്തിയ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സംഘത്തിനും തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം ചെക്ക് കൈമാറുകയായിരുന്നു.

എല്ലാ വര്‍ഷവും മാര്‍ ക്ലീമിസ് ബാവയുടെ നാമഹേതുക തിരുന്നാളിനോടനുബന്ധിച്ച് ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ച് പുതിയ ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിക്കാറുണ്ട്. ഇപ്രകാരം ഈ വര്‍ഷം കിട്ടുന്ന തുകയാണ് തീരപ്രദേശത്തെ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കെസിബിസി യുടെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക്  മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ മറ്റു രൂപതകളും സന്യാസ സമൂഹങ്ങളും സംഘടനകളും സംഭാവന നല്‍കാറുണ്ട്.

മേജര്‍ അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സ്വരൂപിച്ച തുകയാണു ബാവ കൈമാറിയത്. തിരുവനന്തപുരം മേജര്‍ അതിരൂപത അഞ്ചു ലക്ഷം രൂപ ഈ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ജനുവരി രണ്ടിനു നടത്തുന്ന നാമഹേതുക തിരുന്നാള്‍ ആഘോഷങ്ങള്‍ ഈ വര്‍ഷം വേണ്ടെന്നു വച്ചു. ക്രിസ്മസ് ദിനത്തില്‍ ഉച്ചകഴിഞ്ഞു വൈദികരോടൊപ്പം വിഴിഞ്ഞത്തെത്തിയ കാതോലിക്കാ ബാവ മൂന്നു മണിക്കൂര്‍ അവിടെ ചെലവഴിച്ചു. കടലില്‍ മരിച്ചവരുടെയും കാണാതായവരുടേയുമായ 15 ഭവനങ്ങള്‍ ബാവ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.