ഓഖി ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളിലൂടെ കത്തോലിക്കാ സഭ ഏഴുതിച്ചേർത്തതു സ്നേഹത്തിന്റെ പുതിയ അധ്യായമാണെന്നു കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസിന്റെ നേതൃത്വത്തിലുള്ള ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരുടെ വിശ്വാസവും പ്രാർഥനാ ചൈതന്യവും തന്നെ അതിശയപ്പെടുത്തിയതായി ചടങ്ങിൽ അധ്യക്ഷനായിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. ദുരന്തങ്ങളിലൂടെയാണ് ദൈവസ്നേഹം കൂടുതൽ തിരിച്ചറിയുന്നതെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് പറഞ്ഞു. ഓഖി പുനരധിവാസ റിപ്പോർട്ട് തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി മുൻ ഡയറക്ടർ ഫാ. ടി.ലെനിൻ രാജിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു.
ദുരന്തം നേരിട്ട കേരളത്തിലെ ഏഴ് രൂപതകൾക്കുമായി കെസിബിസി-ജെപിഡി കമ്മീഷന്റെ സഹായത്തോടെ നിർമിച്ച 41 വീടുകളുടെ താക്കോൽ ദാനവും 250 പേർക്കു സ്വയം തൊഴിൽ ചെയ്യാനുളള ധനസഹായവും 65 പേർക്ക് മത്സ്യബന്ധന ഉപകരണങ്ങളും വിതരണം ചെയ്തു.