നിത്യതയുടെ ആനന്ദത്തിലേക്ക്

ജിന്‍സി സന്തോഷ്‌

മനുഷ്യജീവിതം ഒരു തീർത്ഥാടനമാണ്. ഉലകം വിട്ട് ഉടയവനിലേക്കുള്ള മടക്കയാത്ര. ലോകത്തിന്റെ ഭൗതിക കാഴ്ച്ചപ്പാടിൽ മനുഷ്യജീവിതം ആറടി മണ്ണിന്റെ ആഴത്തിലമർന്ന് ഒരു മൺകൂനയിൽ അവശേഷിക്കും. എന്നാൽ നിത്യതയുടെ കണ്ണു കൊണ്ട് കണ്ടാൽ ഈ ലോകജീവിതം നൈമിഷികമാണ്.

“മരണമടഞ്ഞ് മണ്ണിലടക്കപ്പെട്ട ഒരു ക്രൈസ്തവൻ മണ്ണിൽ വയ്ക്കപ്പെട്ട വിത്താണ്. മുള പൊട്ടാനുള്ളവനാണ് അവൻ” (വി. ജോൺ ക്രിസോസ്റ്റം).

നിത്യതയുടെ, ദൈവികസുകൃതങ്ങളുടെ കണ്ണുകൾ കൊണ്ട് ജീവിതത്തെ കണ്ടവർ അതിനനുസരിച്ച് അർത്ഥപൂർണ്ണമായി ജീവിച്ചു. അല്ലാത്തവർ ജീവിതത്തിലെ നൈമിഷിക സുഖസന്തോഷങ്ങൾ ആസ്വദിച്ചുകൊണ്ട് അവർക്ക് വിലപ്പെട്ട പലതും നേടാൻ പരിശ്രമിച്ചില്ല. ഒരു ക്രിസ്തുവിശ്വാസിക്ക് ജീവിതയാത്രയിലെ സഹനങ്ങളെ പ്രത്യാശയോടെ ഏറ്റെടുക്കാനും അതിജീവിക്കാനും കഴിയുന്നത് നിത്യജീവനിലുള്ള ഉറപ്പിലാണ്.

ജീവിതത്തിന്റെ ആരംഭത്തിൽ നിന്റെ കരങ്ങളിൽ ഏൽപിച്ചു തന്ന ആയുസിന്റെ ഒരുപിടി നാളങ്ങൾ ഇതിനോടകം അണഞ്ഞു കഴിഞ്ഞു. ഇനി ശേഷിക്കുന്നവ വിരളം മാത്രം. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വിനാഴിക വരെ സ്നേഹം അതിന്റെ ശരിക്കുള്ള ആഴം അറിയുന്നില്ല. മരണത്തോളം കാത്തിരിക്കരുത് സ്നേഹിക്കാൻ, ജീവൻ പിരിയുവോളം കാത്തിരിക്കരുത് ഒന്ന് പുഞ്ചിരിക്കാൻ.

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.