മദ്ധ്യസ്ഥൻ എന്ന മാലാഖ

ജിന്‍സി സന്തോഷ്‌

സ്വർഗത്തിൽ പോകാൻ മാത്രം പരിപൂർണ്ണ വിശുദ്ധി എനിക്കില്ല. നരകത്തിൽ നിപതിക്കാൻ മാത്രം കടുത്ത അശുദ്ധിയും എന്നിലില്ല. എന്റെ ആത്മാവിൽ വിശുദ്ധിക്കു യോജിക്കാത്ത പാപമാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അവയെ പൂർണ്ണമായും നീക്കം ചെയ്യാൻ എന്റെ ആത്മാവിനെ ഒരു വിശുദ്ധീകരണ പ്രക്രിയയിലൂടെ കടത്തിവിട്ട്, പരിപൂർണ്ണ വിശുദ്ധിയിലേക്ക് ആത്മാവ് ഉയർത്തപ്പെടുമ്പോൾ എനിക്ക് സ്വർഗ്ഗത്തിലേക്കു പ്രവേശനം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വർഗ്ഗത്തിനും നരകത്തിനു ഇടയ്ക്കുള്ള ഈ ഇടത്താവളമാണ് ശുദ്ധീകരണസ്ഥലം. പരമകാരുണ്യവാനായ ദൈവം ഒരുക്കുന്ന ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നി താഴ്വര. പരിശുദ്ധിയുടെ പരിപൂർണ്ണതയായ ദൈവസന്നിധിയിൽ, നിത്യതയിൽ പരിശുദ്ധി കൈവരിച്ചവർക്കു മാത്രമേ പ്രവേശനമുള്ളൂ. അതിനാൽ ശുദ്ധീകരണപ്രക്രിയയിൽ പരിപൂർണ്ണത പ്രാപിക്കുന്നതു വരെ ശുദ്ധീകരണ സ്ഥലത്തിൽ കാത്തുകഴിയേണ്ടി വരുന്നു. എത്ര കാലം എന്നത് എന്റെ ആത്മാവിന്റെ അശുദ്ധിയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു.

എന്നാൽ എന്റെ വിശുദ്ധീകരണത്തിനും സ്വർഗപ്രാപ്തിക്കും വേണ്ടി പ്രാർത്ഥനകളോ, മറ്റ് ഭക്തകർമ്മങ്ങളോ ചെയ്യാൻ മരണശേഷം എനിക്ക് സാധിക്കില്ല. ജീവിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ എന്റെ ശുദ്ധീകരണ കാലഘട്ടത്തിന്റെ അളവ് കുറച്ച് സ്വർഗപ്രാപ്തി എളുപ്പമാക്കുന്നു.

ജീവിതകാലത്ത് എല്ലാം വെട്ടിപ്പിടിച്ചും ലോകസുഖങ്ങൾ ആസ്വദിച്ചും സഹജരുടെ കണ്ണീരിനെയും കരുണക്കായി യാചിച്ച കരങ്ങളെയും കാണാതെ കഴിഞ്ഞ ഞാൻ, മരണശേഷം അതേ സഹജരുടെ കരുണക്കായി തോരാത്ത കണ്ണീരോടെ കൈ കൂപ്പുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ ദൈവം എനിക്കായി മദ്ധ്യസ്ഥരെ ഒരുക്കുന്നു. ഇത്തരത്തിൽ, ശുദ്ധീകരണത്തിന്റെ സഹനദുരിതങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ച് കരുതലുള്ള ഒരു വിശ്വാസിക്ക് അവരെ സഹായിക്കാതിരിക്കാനാവില്ല.

ആ മദ്ധ്യസ്ഥൻ സ്വന്തം ജീവിതം വഴി നിരാശയിലാഴ്ന്നവന് ഒരുക്കപ്പെട്ടിരിക്കുന്ന ദൈവകൃപയുടെ ആഴം വ്യക്തമാക്കി കൊടുക്കുന്നു. രക്ഷാകര ചരിത്രത്തിലുടനീളം കാണുന്ന ഈ മദ്ധ്യസ്ഥർ ദൈവകൃപയുടെ നീരൊഴുക്കിന് തങ്ങളുടെ ജീവിതം കൊണ്ട് വഴിയൊരുക്കുന്നു. “മദ്ധ്യസ്ഥം വഹിക്കുക എന്നതിന്റെ അർത്ഥം അപരന്റെ ജീവിതത്തിൽ, നിന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തിൽ നീ ഒരു മാലാഖയാകുക  എന്നതാണ്.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.