വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപത്തിയിൽ സൃഷ്ടപ്രപഞ്ചത്തിന്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാറ്റിന്റെയും ആരംഭം കുറിക്കുന്ന ഉൽപത്തി പുസ്തകം അവസാനിക്കുന്നത്, ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. “അവർ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു” (ഉൽ. 50:26).
എന്തൊക്കെ നേടിയാലും എത്ര മതിമറന്ന് ആനന്ദിച്ചാലും ഒടുവിൽ എല്ലാം ഒരു ശവപ്പെട്ടിയിൽ ഒതുങ്ങാനുള്ളതാണന്ന തിരിച്ചറിവ് ഓരോ പ്രഭാതത്തിലും ഓർമ്മിക്കുന്നത് നല്ലതാണ്.
ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു. “അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ അതുവരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു” (യോഹ. 19:41). ഇതൊരു ധ്യാനവിഷയമാണ്.
മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും
ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായി ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്. ‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്. അവസാനം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ വിജയിച്ചു എന്നു പറയാൻ, ചില മനുഷ്യരുടെ മുമ്പിൽ, ചിലരുടെ സ്നേഹത്തിനു മുമ്പിൽ, മറ്റുള്ളവരുടെ ക്രൂരതയ്ക്കും നിന്ദനത്തിനും മുമ്പിൽ തോറ്റുകൊടുക്കാൻ ‘കല്ലറ ധ്യാനം’ നിന്നെ സഹായിക്കും.
ജിൻസി സന്തോഷ്