നിത്യതയിലേയ്ക്ക്

ജിന്‍സി സന്തോഷ്‌

“മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസവും ആത്മാവിൽ നിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു” (യോഹ. 3:6).

യേശുവിനെ പരസ്യമായി അംഗീകരിക്കുകയും ശിഷ്യത്വം ഏറ്റുപറയുകയും അവിടുത്തെ ഭൗതികസാന്നിധ്യ നിറവ് സദാ അനുഭവിച്ചറിഞ്ഞവരും തള്ളിപ്പറയുകയും ഒറ്റപ്പെടുത്തി ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്തപ്പോൾ യേശുവിനെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അവന്റെ രഹസ്യശിഷ്യനായ നിക്കോദേമൂസ് അവനെ കല്ലറയിൽ സൂക്ഷിക്കാനായി യേശുവിന്റെ ശരീരം സ്വന്തമാക്കി.

ക്രിസ്തുവിന്റെ ശിഷ്യനാകുക എന്നാൽ ശാരീരികമായി അവനോട് ചേർന്നിരിക്കുക എന്നല്ല; ആത്മീയമായി അവനോട് ചേർന്നിരിക്കുക എന്നു തന്നെയാണ്. ഈ ജീവിതം അവകാശമല്ല; ഔദാര്യമാണ്. അർഹതയില്ലാതിരുന്നിട്ടു കൂടി അവകാശമാണെന്ന് വ്യാഖ്യാനിക്കുന്ന എനിക്കു തെറ്റി.

വെളിച്ചത്തിന്റെ വില അറിയണമെങ്കിൽ ഇരുളറിയണം. ജീവന്റെ വില അറിയണമെങ്കിൽ മൃതിയുടെ തണുപ്പറിയണം. ഈ തിരിച്ചറിവിൽ നിന്ന് മനുഷ്യന്റെ പദ്ധതികളും മോഹങ്ങളും മിതമാകുന്നു. വിദൂര കാഴ്ച്ച കാണാൻ ദൈവമേ, ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പടി മാത്രം മതിയെനിക്ക്. ‘ഇന്ന്’ എന്ന പടി കടന്ന് അങ്ങിൽ എത്തുവോളം എന്റെ സഹനവേളകളിൽ എന്റെ കുരിശിന്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമെ.

“നിന്റെ ആശ്വാസം എത്തുംവരെ നിന്റെ കണ്ണുകളിലേക്ക് മാത്രം നോക്കി, നിന്റെ വഴികളിൽ മാത്രം സഞ്ചരിച്ചു ജീവിക്കാൻ എന്നെ അനുഗ്രഹിച്ചാലും” (കർദ്ദിനാൾ ന്യൂമാൻ).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.