വെറുമൊരു വരയാണ് ജീവിതം

ജിന്‍സി സന്തോഷ്‌

പൊള്ളുന്ന സങ്കടത്തീക്കനലിന്മേല്‍ വെട്ടിത്തിളങ്ങുന്ന ചില ജന്മങ്ങളുണ്ട് ഈ ഭൂമിയിൽ. നെഞ്ചു പിളർക്കുന്ന വേദനയിൽ കണ്ണീരിനെ കാവൽ നിർത്തി ജീവിതത്തിന്റെ ഇടവഴികളിൽ പകച്ചു നിൽക്കുന്നവർ. കൂകിപ്പായുന്ന ആംബുലൻസിന്റെ വിലാപവും എരിഞ്ഞടങ്ങുന്ന ഉറ്റവരുടെ ചിതയുടെ ചൂടും ഒരുപോലെ ഉള്ളം പൊള്ളിച്ച കോവിഡ് – പ്രളയകാലത്ത് കാലം ദുരന്തങ്ങളില്‍ അടയാളപ്പെടുത്തിയ ചില ചൂണ്ടുപലകകൾ കണ്ടില്ലന്നു നടിച്ച് നമ്മൾ പഴയ ജീവിതശൈലികളിലേക്കു മടങ്ങുന്നു.

ഇന്ന് ഇതെഴുതാൻ ഞാനും വായിക്കാൻ നീയും ഈ ലോകത്തുള്ളത് നമ്മുടെ യോഗ്യതയല്ല. ഇനിയും നമ്മെ ആർക്കൊക്കെയോ ആവശ്യമുണ്ട്. തീരാനഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നെരിപ്പോട് ഉള്ളിലെരിയുന്നവന്റെ നെഞ്ചിലെ കനലു കാണണമെങ്കിൽ നമ്മിലെ സ്വാർത്ഥത മരിക്കണം. കാലത്തിന്റെ വേഗതയ്ക്കൊത്ത് ഓടിയെത്താൻ നമ്മൾ ജീവിതചക്രത്തിന്റെ വേഗത കൂട്ടുമ്പോൾ നാമറിയാതെ നമുക്ക് പലതും കൈമോശം വരുന്നുണ്ട്. ജനന-മരണങ്ങൾക്കിടയിലുള്ള ഈ ചെറുജീവിതം ‘നാളെ’ സഹജരിലും വരുംതലമുറയിലും ഒരു ഉണർത്തുപാട്ട് ആകാൻ കനൽവഴികളിൽ കാലിടറാതെ അപരനു മുന്നിൽ നീ വെളിച്ചമാകുക. തെളിഞ്ഞു നിൽക്കുന്ന നിന്റെ വിളക്കിന്റെ പ്രകാശത്തിൽ നിന്നും അണഞ്ഞുപോയ ചില തിരികൾ തെളിച്ചുനൽകുമ്പോൾ നമുക്കൊന്നും നഷ്ടപ്പെടാനില്ല. അത് കിട്ടുന്നവർക്ക് ജീവിതത്തിന്റെ പുതുവെളിച്ചമാകാൻ അത്രയും മതിയാവും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.